കൊല്ലം: കൊല്ലത്ത് സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചത് ചൂരക്കറി കഴിച്ചല്ലെന്ന് പ്രാഥമിക നിഗമനം. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ശേഷം ചൂടാക്കിയ ചൂരക്കറി കഴിച്ചാണ് കൊല്ലം കാവനാട് മീനത്തുചേരി ദിനേശ് ഭവനിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ(45) മരിച്ചതെന്നായിരുന്നു പുറത്തുവന്ന ആദ്യ റിപ്പോർട്ടുകൾ.
എന്നാൽ, ദീപ്തി മരിച്ചത് ബ്രെയിൻ ഹെമറേജിനെ തുടർന്നാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.
ദീപ്തിപ്രഭയുടെ ആന്തരികാവയവങ്ങൾ നിലവിൽ രാസ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ലഭിച്ചാലേ മരണകാരണം പൂർണമായും വ്യക്തമാകൂ എന്നാണ് അധികൃതർ പറയുന്നത്.
ദീപ്തിപ്രഭയുടെ ഭർത്താവ് ശ്യാംകുമാറിനും മകൻ അർജ്ജുൻ ശ്യാമിനും ഛർദ്ദിയുണ്ടായത് ഭക്ഷ്യവിഷബാധയെ തുടർന്നാണെന്ന വിവരവും പുറത്തുവന്നിരുന്നു. എന്നാൽ ഭക്ഷ്യവിഷബാധയാണോ ബ്രെയിൻ ഹെമറേജിലേക്ക് നയിച്ചതെന്ന് പരിശോധനാഫലങ്ങൾ ലഭിച്ചാലേ വ്യക്തമാവുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ബുധനാഴ്ച വൈകിട്ടാണ് ദീപ്തിപ്രഭ കുഴഞ്ഞുവീണത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചൂര മത്സ്യം പാകം ചെയ്ത് ഫ്രിഡ്ജിൽ വച്ച ശേഷം കുടുംബാംഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കഴിച്ചിരുന്നു. ബുധനാഴ്ച ഓഫീസിൽ പോയ ദീപ്തിപ്രഭയും വീട്ടിലായിരുന്ന ഭർത്താവും മകനും ചൂരക്കറി കഴിച്ചിരുന്നു.
ഇതിനു പിന്നാലെ ഭർത്താവിനും മകനും ഛർദ്ദിയുണ്ടായി. ബുധനാഴ്ച ഓഫീസിൽ നിന്ന് മടങ്ങിയെത്തിയ ദീപ്തിപ്രഭ ഭർത്താവിനെയും മകനെയും ആശുപത്രിയിൽ കൊണ്ടുപോകാൻ ഒരുങ്ങവേ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഇതോടെ ചൂരക്കറിയിൽ നിന്നുള്ള ഭക്ഷ്യവിഷബാധയാണെന്ന സംശയം ഉയർന്നിരുന്നു.
ഭർത്താവിനും മകനും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാൽ ഞായറാഴ്ച തന്നെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭക്ഷ്യസുരക്ഷാ ഉദ്യാഗസ്ഥർ ചൂരക്കറിയുടെയും ഛർദ്ദിയുടെയും സാമ്പിളുകൾ ശേഖരിച്ച് വിശദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ദീപ്തിപ്രഭയുടെ മൃതദേഹം ഇന്നലെ വൈകിട്ട് മുളങ്കാടകം ശ്മശാനത്തിൽ സംസ്‌കരിച്ചു.