ന്യുഡൽഹി: പാകിസ്ഥാന്റെ ഭീകര പ്രവർത്തനങ്ങൾ തുറന്നുകാട്ടാൻ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ തന്നെ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനം ബഹുമതിയായി കാണുന്നുവെന്ന് കോൺഗ്രസ് എംപി ശശി തരൂർ.
ദേശതാത്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്ന് മാറി നിൽക്കില്ലെന്നും ശശി തരൂർ പറഞ്ഞു. ഒപ്പം കേന്ദ്രസംഘത്തെ നയിക്കുന്നവരുടെ പട്ടികയും തരൂർ എക്‌സിൽ പങ്കുവച്ചു.
കോൺഗ്രസ് നിർദേശിച്ച പേരുകൾ തള്ളിയാണ് പ്രതിനിധി സംഘത്തിൽ തരൂരിനെ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയത്. നാല് അംഗങ്ങളുടെ പേരാണ് കോൺഗ്രസ് കേന്ദ്രസർക്കാരിനെ അറിയിച്ചത്.
മുൻ കേന്ദ്രമന്ത്രിയായ ആനന്ദ് ശർമ, ഗൗരവ് ഗെഗോയി, സയ്ദ് നാസീർ ഹുസൈൻ, രാജ് ബ്രാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് നിർദേശിച്ചത്. അതേസമയം കേന്ദ്രസർക്കാർ പുറത്തുവിട്ട എംപിമാരുടെ പട്ടികയിൽ ശശി തരൂരിനെ ഉൾപ്പെടുത്തുകയായിരുന്നു.
പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ് പ്രതിനിധിയുടെ പേര് നിർദേശിക്കണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് അംഗങ്ങളുടെ പേര് കോൺഗ്രസ് നിർദേശിക്കുകയായിരുന്നു. പാർട്ടി നിർദേശിച്ച പേരുകൾ കോൺഗ്രസ് വക്താവ് ജയറാം രമേഷ് എക്‌സിൽ കുറിക്കുകയും ചെയ്തു.
കേന്ദ്രപ്രതിനിധി സംഘത്തിൽ ഒരു ഗ്രൂപ്പിനെ നയിക്കുക കോൺഗ്രസ്എംപി ശശി തരൂർ ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇന്ത്യാ – പാകിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയതിന് തരൂരിനെ പാർട്ടി താക്കിത് ചെയ്‌തെന്ന് വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു.