പത്തനംതിട്ട: വനം വകുപ്പ് ഓഫീസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ബലമായി ഇറക്കി കൊണ്ട് പോയ സംഭവത്തില്‍ കോന്നി എംഎൽഎ കെ യു ജെനീഷ് കുമാറിനെതിരെ പൊലീസ് കേസെടുത്തു. വനംവകുപ്പ് ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൂടല്‍ പൊലീസ് ആണ് എംഎൽഎക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഭാരതീയ ന്യായസംഹിത 132, 351 (2) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതം പ്രകാരം കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നടുവത്തുമൂഴി റേഞ്ച് ഓഫീസര്‍, പാടം ഡെപ്യൂട്ടീ റേഞ്ച് ഓഫീസര്‍, പാടം ഓഫീസിലെ ജീവനക്കാര്‍ എന്നിവരാണ് മൊഴി നൽകിയത്.
ചൊവ്വാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. എംഎൽഎ ജനീഷ് കുമാർ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ബലമായി ഇറക്കി കൊണ്ടുപോകുകയായിരുന്നു. കൂടാതെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.
പാടം ഫോറസ്റ്റ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ ആണ് ജനീഷ് മോചിപ്പിച്ചത്. റേഞ്ച് ഓഫിസർ അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു എന്നും ആക്ഷേപമുണ്ട്.
സംഭവത്തിൽ വനംമന്ത്രി ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ അന്യായമായി കസ്റ്റഡിയിൽ വെച്ചതാണ് ചോദ്യം ചെയ്തതെന്ന് ജനീഷ് കുമാര്‍ എംഎൽഎ പിന്നീട് വിശദീകരിച്ചിരുന്നു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു എംഎൽഎയുടെ പ്രതികരണം.
നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാനാണ് ചില ഉദ്യോഗസ്ഥർ ശ്രമിച്ചത്. നാടിനു വേണ്ടി ഉയർത്തിയ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടണം. തല പോയാലും ജനങ്ങൾക്കൊപ്പം നിൽക്കും എന്നും ജനീഷ് പറഞ്ഞു.