തിരുവല്ല: തിരുവല്ല പുളിക്കീഴിലുള്ള ബിവറേജസ് ഔട്ട്ലെറ്റിലുണ്ടായ അഗ്നിബാധയിൽ 5 കോടിയിലധികം രൂപയുടെ നഷ്ടം. 45,000 കെയ്സ് മദ്യം കത്തിനശിച്ചതായാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രിയിലാണ് വൻ തീപിടുത്തം ഉണ്ടായത്. സംഭവ സ്ഥലത്ത് ഇന്ന് വിശദമായ പരിശോധന നടക്കും. ബവ്റിജസ് കോർപറേഷൻ എംഡി ഹർഷിത അട്ടല്ലൂരി ഇന്ന് സന്ദർശിക്കും.
രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം നടന്നത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്ക് വിതരണം ചെയ്യാനുള്ള മദ്യമാണ് കത്തി നശിച്ചത്. ബിയർ സംഭരിച്ചിരുന്ന സ്ഥലത്തേക്ക് തീ പടരാതിരുന്നത് വലിയ അപകടം ആണ് ഒഴിവാക്കിയത്.
തീപിടുത്തത്തിൽ കെട്ടിടവും ഗോഡൗണും പൂർണമായും കത്തി നശിച്ചു. കെട്ടിടത്തിന്റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ട്. ഇതിൽ നിന്നും തീ പടർന്നത് ആകാമെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമനസേനയാണ് തീ അണച്ചത്.
ഗോഡൗണില്‍ മുഴുവൻ തീ പടര്‍ന്നതോടെ കുപ്പികളടക്കം പൊട്ടിത്തെറിക്കുകയും ചെയ്യുന്നുണ്ടായിരുന്നു . വലിയ രീതിയിൽ പൊട്ടിത്തെറി നടക്കുന്നതിനാൽ തന്നെ ആദ്യ ഘട്ടത്തിൽ തീ അണയ്ക്കുന്നതിന് വെല്ലുവിളി നേരിട്ടിരുന്നു.
ഗോഡൗണിന് തൊട്ടടുത്തുള്ള ഔട്ട്ലെറ്റിലേക്കും തീപടരുകയായിരുന്നു. അപകടത്തിൽ ഗോഡൗണും ബിവറേജസ് ഔട്ട്ലെറ്റും പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ഗോഡൗണിന് സമീപത്ത് ജവാൻ മദ്യ നിര്‍മാണ യൂണിറ്റുമുണ്ട്.









