റഷ്യ – യുക്രൈൻ യുദ്ധം അവസാനിക്കാൻ കളമൊരുങ്ങുന്നതായി റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കാനായി നേരിട്ടുള്ള സമാധാന ചർച്ച എന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിന്റെ നിർദ്ദേശത്തെ യുക്രൈൻ പ്രസിഡന്റ് വ്ലാഡ്മിർ സെലൻസ്കി അംഗീകരിച്ചു.
ഇതോടെയാണ് റഷ്യ – യുക്രൈൻ യുദ്ധത്തിന് വിരാമമിടാനുള്ള സാധ്യതകൾ തെളിഞ്ഞത്. തുർക്കിയിലെ ഇസ്താംബുളിൽ വ്യാഴാഴ്ച്ചയാണ് റഷ്യ – യുക്രൈൻ സമാധാന ചർച്ച നടക്കുന്നത്.
വെടിനിർത്തൽ പ്രഖ്യാപിച്ചശേഷമേ ചർച്ചയുള്ളൂവെന്ന നിലപാട് മാറ്റിയാണ് സെലെൻസ്കിയുടെ പുതിയ പ്രഖ്യാപനം.
വെടിനിർത്തലിന് കാത്തുനിൽക്കേണ്ടതില്ലെന്നും ചർച്ചയ്ക്ക് തയാറാകണമെന്നും യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സെലെൻസ്കിയോട് ആവശ്യപ്പെട്ടിരുന്നു.
ചർച്ചയ്ക്ക് മുന്നോടിയായി റഷ്യ വെടിനിർത്തൽ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ സെലെൻസ്കി മുന്നോട്ടുവച്ചിട്ടുണ്ട്.
2022 ഫെബ്രുവരിയിലാണ് റഷ്യ, യുക്രൈനെതിരായ യുദ്ധം തുടങ്ങിയത്. ഇതിന് ശേഷം യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾവിജയം കണ്ടിരുന്നില്ല.
മുൻ ഉപാധികളില്ലാതെ നേരിട്ടുള്ള സമാധാന ചർച്ചകൾക്ക് യുക്രൈൻ തയ്യാറാകണമെന്നും സമാധാനചർച്ചകൾ വീണ്ടും തുടങ്ങാനുള്ള നിർദ്ദേശം വ്യാഴാഴ്ച തന്നെ മുന്നോട്ട് വച്ചതായും പുടിൻ മാധ്യമങ്ങളിലൂടെ അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള റഷ്യൻ ശ്രമത്തെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സെലൻസ്കി സ്വാഗതം ചെയ്തു.
ഏതൊരു യുദ്ധം നിർത്തുന്നതിലെയും ആദ്യ നടപടി വെടിനിർത്തലാണെന്ന് അഭിപ്രായപ്പെട്ടു. റഷ്യ നാളെ മുതൽ തന്നെ സമ്പൂർണ്ണവും നീണ്ടു നിൽക്കുന്നതും വിശ്വാസയോഗ്യവുമായ വെടിനിർത്തൽ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സെലൻസ്കി പറഞ്ഞു