തിരുവനന്തപുരം: അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. സെക്രട്ടേറിയറ്റിലും നോര്‍ക്കയിലുമാണ് കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരായി ഇരിക്കണം. സഹായം ആവശ്യമുള്ളപക്ഷം കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും നിര്‍ദേശത്തിൽ പറയുന്നു.
സെക്രട്ടറിയേറ്റ് കണ്‍ട്രോള്‍ റൂം: 0471-2517500/2517600. ഫാക്‌സ്: 0471 -2322600. ഇമെയില്‍: cdmdkerala@kerala.gov.in. നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍: 18004253939 (ടോള്‍ ഫ്രീ നമ്പര്‍ ),00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍)
അതേസമയം നിലവിലെ സാഹചര്യത്തിൽ ചണ്ഡിഗഢിലും ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ചണ്ഡിഗഢിൽ എയർ സൈറൺ മുഴങ്ങി. ജനങ്ങളോട് വീടിനു പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.
ചണ്ഡിഗഢ് ജില്ലാ കളക്ടർ ഔദ്യോഗിക പേജ് വഴി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാക് സേനയുടെ ഭാഗത്ത് നിന്ന് ആക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്ന വ്യോമസേനയ്ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇന്നലെ വൈകീട്ട് മുതല്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പത്താന്‍കോട്ട്, ഉദംപൂര്‍ എന്നിവിടങ്ങളിലെ സൈനിക താവളങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചെങ്കിലും ഇന്ത്യ അതിനെ ശക്തമായി പ്രതിരോധിക്കുകയായിരുന്നു.