ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ മറുപടി ഒറ്റ രാത്രിയിലെ ഓപ്പറേഷൻ സിന്ദൂർ കൊണ്ട് അവസാനിക്കില്ലെന്ന് റിപ്പോർട്ട്.
ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടാകും എന്നു തന്നെയാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. പാകിസ്ഥാനിൽ ഇതുവരെ 21 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തിരിച്ചറിഞ്ഞിട്ടുള്ളത്.
ഇതിൽ ആകെ ഒമ്പത് കേന്ദ്രങ്ങൾ മാത്രമാണ് ഇന്നലെ പുലർച്ചെ ഇന്ത്യയുടെ സംയുക്ത സൈന്യം തകർത്തത്. അവശേഷിക്കുന്ന ഭീകര ക്യാമ്പുകളിലും ഇന്ത്യ ആക്രമണം നടത്തുമെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
ഇന്നലെ പുലർച്ചെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിൽ 31 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 41 പേര്‍ക്ക് പരിക്കേറ്റു. ഇനിയും പാക് പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ മടിക്കില്ലെന്നും ഇന്ത്യ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിയന്ത്രണ രേഖയിലെ സാധാരണക്കാർക്ക് നേരെയുള്ള നടപടിക്ക് തക്കതായ തിരിച്ചടി നൽകാൻ കേന്ദ്രസർക്കാർ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.
അതിനിടെ അടിയന്തിര സാഹചര്യം പരിഗണിച്ച് നേപ്പാൾ പാക്കിസ്ഥാൻ അതിർത്തിയിലുള്ള സംസ്ഥാനങ്ങൾ അവശ്യ വസ്തുക്കൾ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സേന, സിവിൽ ഡിഫൻസ്, ഹോം ഗാർഡുകൾ, എന്നിവർ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരാകണമെന്നാണ് മറ്റൊരു നിർദ്ദേശം.