കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കോടതി മോന്‍സന് ഒരാഴ്ച്ച ജാമ്യം അനുവദിച്ചത്.
വ്യാഴാഴ്ച്ചയാണ് വിവാഹം നടക്കുന്നത്. ജസ്റ്റിസുമാരായ പി ഗോപിനാഥ്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 2021 സെപ്റ്റംബര്‍ മുതല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയുടെ ഭാര്യ കഴിഞ്ഞ വര്‍ഷം മരണപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ജാമ്യം നല്‍കിയുളള കോടതിയുടെ ഉത്തരവ്.
ഒരുലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും സമാന തുകയ്ക്കുളള രണ്ടുപേരുടെ ആള്‍ജാമ്യത്തിന്റെ അടിസ്ഥാനത്തിലുമാണ് ജാമ്യം നൽകിയത്. സംസ്ഥാനം വിട്ടുപോകരുതെന്നും മെയ് 11-ന് ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ജാമ്യം ഉത്തരവില്‍ പറയുന്നു.
ഇടക്കാല ജാമ്യം ഒരുകാരണവശാലും നീട്ടില്ലെന്നും വിയ്യൂര്‍ ജയിലില്‍ മെയ് 14-ന് വൈകീട്ട് അഞ്ചിന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി നിർദേശം നൽകി. ഹര്‍ജി വീണ്ടും 19-ന് പരിഗണിക്കാന്‍ മാറ്റി.