ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ സൈനികനടപടിയിൽ കൊടുംഭീകരൻ ജെയ്‌ഷെ മുഹമ്മദ് സ്ഥാപകൻ മൗലാന മസൂദ് അസറിന്റെ കുടുബാംഗങ്ങൾ കൊല്ലപ്പെട്ടതായി സൂചന.
പാകിസ്താനിലെ ബഹാവൽപുരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്ത് നടത്തിയ ഇന്ത്യൻ ആക്രമണത്തിലാണ് മസൂദ് അസ്ഹറിന്റെ വീടും തകർന്നത്.
ഇന്ത്യൻ സേനകളുടെ ആക്രമണത്തിൽ മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരി ഉൾപ്പെടെയുള്ള 14 കുടുംബാംഗങ്ങളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വിവിധ പാക് മാധ്യമങ്ങളും ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ടവരും പറയുന്നു.
ആക്രമണം നടത്താനായി ബഹവൽപൂരിനെ പ്രധാന ലക്ഷ്യമായി തിരഞ്ഞെടുത്തത് തന്നെ ഇന്ത്യൻ സായുധ സേന നന്നായി ആലോചിച്ചെടുത്ത ഒരു തന്ത്രമായിരുന്നു.
പാകിസ്താനിലെ പന്ത്രണ്ടാമത്തെ വലിയ നഗരവും ലാഹോറിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതുമായ ഈ നഗരം, ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ കേന്ദ്രമായി പ്രവർത്തിക്കുകയായിരുന്നു.
ബഹവൽപൂരിനുള്ളിൽ ഉസ്മാൻ-ഒ-അലി കാമ്പസ് എന്നും അറിയപ്പെടുന്ന ജാമിയ മസ്ജിദ് സുബ്ഹാൻ അല്ലാഹ് സമുച്ചയം സ്ഥിതിചെയ്യുന്നുണ്ട്. 18 ഏക്കർ വിസ്തൃതിയുള്ള ഈ കേന്ദ്രം ഇന്ത്യയുടെ ആക്രമണങ്ങളുടെ പ്രാഥമിക ലക്ഷ്യമായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, മസൂദ് അസ്ഹർ എവിടെയാണെന്നതിൽ ഇതുവരെയും വിവരങ്ങളില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതുസംബന്ധിച്ച് ഔദ്യോഗികവിവരങ്ങളോ മറ്റു പ്രതികരണങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല.