കൊച്ചി: ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നതിന് നിരക്ക് വർദ്ധിപ്പിച്ച എറണാകുളം ജില്ലാ കലക്റ്ററുടെ നടപടിയിൽ വ്യാപക പ്രതിഷേധം.
ജില്ലാ കലക്റ്ററുടെ നടപടി ന്യായീകരിക്കാൻ സാധിക്കില്ലെന്ന് കൺസോർഷ്യം ഓഫ് ഫ്ലാറ്റ് ആൻഡ് വില്ല ഓണേഴ്സ് അസോസിയേഷൻ (കോഫ് വോക് ).
ജില്ലയിലെ പലയിടത്തും ജല അതോറിറ്റിയുടെ കുടിവെള്ളം ലഭ്യമല്ലാതിരിക്കെ ടാങ്കർ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. യാതൊരു കൂടിയാലോചനയുമില്ലാതെ ഏകപക്ഷീയമായി ടാങ്കർ വില വർദ്ധിപ്പിച്ചത് പ്രതിഷേധാർഹമാണ്.
നിലവിലത്തെ നിരക്കിനേക്കാൾ 45 മുതൽ 55 % വരെ വില വർദ്ധിപ്പിക്കാൻ ടാങ്കർ അസോസിയേഷൻ തീരുമാനിച്ചത് കലക്റ്റർ നേരത്തേ മരവിപ്പിച്ചിരുന്നു.
തുടർന്ന് കലക്റ്ററും ദുരന്തനിവാരണ ഡെപ്യൂട്ടി കലക്റ്ററും നിരവധി തവണ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയെങ്കിലും ഇപ്പോൾ പ്രഖ്യാപിച്ച വില വർദ്ധന ടാങ്കർ ഉടമകളെ സഹായിക്കുന്നതും ഫ്ലാറ്റ്, വില്ല സമുച്ചയങ്ങളിലെ താമസക്കാരെ ദുരിതത്തിലാഴ്ത്തുന്നതുമാണ്.
2019-20 കാലഘട്ടത്തിൽ ടാങ്കർ അസോസിയേഷൻ ഇതേ രീതിയിൽ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ അന്നത്തെ ജില്ലാ ഭരണകൂടം ഫലപ്രദമായി പ്രശ്നം പരിഹരിച്ചിരുന്നു.
ഇപ്പോഴത്തെ അന്യായമായ നിരക്ക് വർദ്ധന ഉടനടി പിൻവലിച്ച് പ്രായോഗിക തീരുമാനമെടുത്തില്ലെങ്കിൽ കോഫ് വോക് ശക്തമായ പ്രതിഷേധ നടപടികൾ സ്വീകരിക്കുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.