കൊച്ചി: സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും കഞ്ചാവുമായി പിടികൂടിയ കേസിൽ ഛായാഗ്രാഹകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എക്സൈസ് ഓഫീസിലാണ് സമീർ ഹാജരായത്.
സമീർ താഹിറിന്‍റെ ഫ്‌ളാറ്റിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കഞ്ചാവുമായി സംവിധായകരെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയില്‍ നിന്ന് ഒന്നരഗ്രാം ഹൈബ്രിഡ് കഞ്ചാവും എക്സൈസ് പിടിച്ചെടുത്തിരുന്നു.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് ഫ്‌ളാറ്റിൽ പരിശോധന നടത്തിയത്. മൂവരും ലഹരി ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് പിടിയിലായത്.
കഞ്ചാവ് പിടികൂടിയ പശ്ചാത്തലത്തിൽ സംവിധായകരെ ഡയറക്ടേഴ്സ് യൂണിയനിൽ നിന്ന് ഫെഫ്ക സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം സംവിധായകര്‍ക്ക് കഞ്ചാവ് എത്തിച്ചു നൽകിയവര്‍ക്കായുള്ള അന്വേഷണം എക്സൈസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.