മലപ്പുറം: മലപ്പുറത്ത് വീണ്ടും പുലിയിറങ്ങിയതായി സ്ഥിരീകരണം. പെരിന്തല്‍മണ്ണക്കടുത്ത് മണ്ണാര്‍മലയിലാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. റോഡിനപ്പുറത്ത് നിന്ന് വരുന്ന പുലിയുടെ ദൃശ്യം നാട്ടുകാര്‍ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു.
പ്രദേശത്ത് ഒരു മാസം മുമ്പും പുലിയുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിരുന്നു. എന്നാൽ വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാനായിരുന്നില്ല. പുലിയെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്നാണ് നാട്ടുകാര്‍ നിരന്തരമായി ആവശ്യം ഉയർത്തുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മലപ്പുറത്ത് വിവിധയിടങ്ങളിലാണ് പുലിയിറങ്ങിയത്. ബൈക്കില്‍ പോകുന്നതിനിടെ പുലി ആക്രമിച്ച് മമ്പാട് സ്വദേശിക്ക് പരിക്കേറ്റിരുന്നു. നടുവക്കാട് സ്വദേശി പൂക്കോടന്‍ മുഹമ്മദാലിക്കായിരുന്നു പരിക്കേറ്റത്.
മാർച്ചിൽ മഞ്ചേരിയില്‍ എഴ് ആടുകളെ കൊന്ന പുലിയെ വനം വകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടിയിരുന്നു.