വയനാട്: കൽപ്പറ്റയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ശിപാർശ. ഗോകുലിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് ആദിവാസി സംഘടനകൾ സംസ്ഥാനവ്യാപകമായി പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേ തുടർന്ന് ക്രൈം ബ്രാഞ്ചായിരുന്നു കേസ് അന്വേഷിച്ചത്.
ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് പൊലീസ് മേധാവി ഇത്തരത്തിൽ ശിപാർശ നൽകിയത്. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്സിംഗിന് ആഭ്യന്തരവകുപ്പ് നൽകിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
ഗോകുലിന്റെ മരണത്തിൽ സംസ്ഥാന പൊലീസ് മേധാവി സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്ത് കത്ത് നൽകിയെന്നാണ് ജയ്‌സിംഗിന് ലഭിച്ച മറുപടിയിൽ പറയുന്നത്. ഗോകുലിന്റെ അസ്വാഭാവിക മരണത്തിൽ നീതിപൂർവ്വമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നൽകിയിരുന്നു.
ഇതോടൊപ്പം തന്നെ ഗോകുലിന്റെ കുടുംബം സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയേയും സമീപിച്ചിരുന്നു. നിലവിൽ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. സുഹൃത്തായ പെൺകുട്ടിയോടൊപ്പം കോഴിക്കോട്ടുനിന്ന് കസ്റ്റഡിയിൽ എടുത്ത ഗോകുലിനെ പിന്നീട് കൽപ്പറ്റ പൊലീസ് സ്റ്റേഷന്റെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.