വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ പരസ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മാത്രം. വികസിത് ഭാരത് 2047ന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഷിപ്പിങ് മന്ത്രാലയം നൽകിയ പരസ്യത്തിൽ പറയുന്നു.
എന്നാൽപരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമില്ല. മോദിയുടെ പടം മാത്രമുള്ള പരസ്യമാണ് ഇംഗ്ലീഷ് ദിനപത്രങ്ങളിലടക്കം കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്.
എന്നാൽ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ പരസ്യങ്ങളിലൊക്കെയും പ്രധാനമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ മുഖ്യമന്ത്രിയെ ഒഴിവാക്കിക്കൊണ്ട് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായ നീക്കം സംസ്ഥാന സർക്കാരിന് വൻ തിരിച്ചടിയായിട്ടുണ്ട്.
ഇതിനിടെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വിഡി. സതീശൻ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ചത്തെ തീയതിയിൽ ചൊവ്വാഴ്ച കൈമാറിയ കത്ത് അപമാനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചു. വിവാദങ്ങൾക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന് ക്ഷണം ലഭിച്ചത്.