തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ടോള്‍പ്പിരിവ് താത്കാലികമായി നിര്‍ത്തിവെച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ടോള്‍ പിരിവ് താത്ക്കാലികമായി അവസാനിപ്പിക്കാൻ തൃശൂർ കളക്ടർ അര്‍ജുൻ പാണ്ഡ്യൻ ഉത്തരവിട്ടത്.
ഉത്തരവ് നാഷണല്‍ ഹൈവേ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തണം. സുഗമമായ ഗതാഗതസൗകര്യം ഉറപ്പായതിന് ശേഷം ഉത്തരവ് പുന:പരിശോധിക്കുമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് നേരത്തെ കരാര്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാൽ സർവീസ് റോഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സുഗമാകാത്തതിനെ തുടർന്ന് വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഇതേ തുടര്‍ന്നാണ് കളക്ടറുടെ നടപടി.
ദേശീയ പാത 544ൽ ഇടപ്പള്ളി -മണ്ണൂത്തി മേഖലയിൽ നാല് സ്ഥലങ്ങളിലാണ് മേൽപ്പാല നിർമ്മാണം നടന്നിരുന്നത്. അടിപ്പാത നിർമ്മാണ മേഖലയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പൊലീസിന്‍റെ സഹായത്തോടെ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റിക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ചിറങ്ങര അടിപ്പാത നിർമാണ സ്ഥലത്തും പരിസരത്തും വ്യാപകമായ ഗതാഗതക്കുരുക്കാണെന്ന പരാതിയെത്തുടർന്ന് നാഷണൽ ഹൈവേ അതോറിറ്റിയുമായി ഫെബ്രുവരി 25നും ഏപ്രിൽ നാലിനും 22നും ജില്ലാ ഭരണകൂടം ചർച്ചകൾ നടത്തിയിരുന്നതാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാതിരുന്നതിനെത്തുടർന്ന് ടോൾ പിരിവ് നിർത്തലാക്കുന്നതിന് ഏപ്രിൽ 16ന് എടുത്ത തീരുമാനം നാഷണൽ ഹൈവേ അതോറിറ്റി സാവകാശം ആവശ്യപ്പെട്ടതിനാൽ പിൻവലിക്കുകയും ചെയ്തിരുന്നു.
ഏപ്രിൽ 28 നകം ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടില്ലെങ്കിൽ ഏപ്രിൽ 16ലെ തീരുമാനം നടപ്പിലാക്കുമെന്ന് 22 ലെ യോഗത്തിൽ തീരുമാനിച്ചിരുന്നതാണ്. എന്നാൽ, നാഷണൽ ഹൈവേ അതോറിറ്റി ഈ നിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും തുടര്‍ന്നാണ് ഉത്തരവിറക്കിയതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.