കൊച്ചി: കാലടി സംസ്കൃത സർവകലാശാലയ്ക്ക് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഫ്ലെക്സ് വെച്ച സംഭവത്തിൽ പോലീസ് കലാപാഹ്വാനത്തിന് കേസെടുത്തു. ഫ്ലക്സ് ആര് സ്ഥാപിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയെ അവഹേളിച്ചതിലൂടെ പ്രകോപനം സൃഷ്ടിച്ചെന്ന് പൊലീസ് പറഞ്ഞു. വിഷയത്തിൽ മൂന്ന് എഫ്ഐആറുകളാണ് പോലീസ് ഫയൽ ചെയ്തിട്ടുള്ളത്.
നാല് കൈകളോടുകൂടിയ മോദിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡാണ് സർവകലാശാലയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. കൈകളിൽ ശൂലത്തിൽ തറച്ച ഭ്രൂണവും മിനാരങ്ങളും താമരയും കൊലക്കയറുമുണ്ട്. ഇന്ന് രാവിലെയാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
അതേസമയം ആരാണ് ബോർഡ് സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ല. സ്ഥലത്തു നിന്ന് ബോർഡ് എടുത്തു മാറ്റുകയും ചെയ്തിരുന്നു. സംഭവത്തിൽ കേന്ദ്ര ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു.