കൊച്ചി: മാസപ്പടി കേസിൽ വീണ വിജയനും കൂട്ടർക്കും താൽക്കാലിക ആശ്വാസം. എസ്എഫ്‌ഐഒ കുറ്റപത്രത്തിൻമേൽ രണ്ട് മാസത്തേക്ക് തുടർനടപടി പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു.
സമൻസ് അയയ്ക്കുന്നത് ഉൾപ്പടെ നിർത്തിവയ്ക്കണമെന്നും ഹർജിയിൽ തീരുമാനമാകുന്നത് വരെ നടപടി പാടില്ലെന്നാണ് നിർദേശം. സിഎംആർഎൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.
എസ്എഫ്‌ഐഒ കുറ്റപത്രത്തിൽ സമൻസ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. സിഎംആർഎല്ലിന്റെ ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു.
ഹൈക്കോടതി കേസ് പുതിയ ഡിവിഷൻ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ വിശദമായ വാദം കേൾക്കാൻ സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
കേസിൽ പ്രതിസ്ഥാനത്തുള്ള വീണ വിജയനടക്കമുള്ളവർക്ക് ഇപ്പോൾ വന്നിരിക്കുന്ന ഹൈക്കോടതി നടപടി ആശ്വാസകരമാണ്. രണ്ടു മാസത്തേക്ക് തൽസ്ഥിതി തുടരാനാണ് നിർദേശം.
ഇത് സിഎംആർഎല്ലിനും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കും താത്കാലിക ആശ്വാസം പകരുന്ന നടപടിയാണ്.
എസ്എഫ്ഐഒ റിപ്പോർട്ടിൽ കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് സിഎംആർഎൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. സിഎംആർഎല്ലിനോടും കേന്ദ്ര സർക്കാരിനോടും സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഏഴിൽ എസ്എഫ്‌ഐഒ സമർപ്പിച്ച പരാതി സ്വീകരിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായി പ്രതികൾക്ക് നോട്ടീസ് അയയ്ക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഒന്നാം പ്രതി ശശിധരൻ കർത്ത മുതൽ 11-ാം പ്രതി വീണ വിജയൻ വരെയുള്ള എതിർ കക്ഷികൾക്കാണ് ഇഡി നോട്ടീസ് അയയ്ക്കാനിരുന്നത്.
അതേ സമയം സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസ് കള്ളപ്പണ നിരോധന നിയമ പരിധിയിൽ വരുമെന്നാണ് ഇ ഡിയുടെ വിലയിരുത്തൽ.
ഇതേതുടർന്ന് കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുക്കാനാണ് നീക്കം. എസ്എഫ്ഐഒ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഇഡി നടപടിക്ക് ഒരുങ്ങുന്നത്. അതിനിടെയാണ് ഹൈക്കോടതിയുടെ പുതിയ നിർദേശം വന്നിരിക്കുന്നത്.
ആരോപണ വിധേയരെ വിളിച്ചുവരുത്തുന്നതിന് ഹൈക്കോടതി സ്റ്റേ നിലവിലുള്ളതിനാൽ കേസിലെ ചോദ്യം ചെയ്യൽ വൈകുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞവർഷം പുറപ്പെടുവിച്ച സ്റ്റേ ഇനിയും നീക്കിയിട്ടില്ല.
സ്റ്റേ നീക്കാൻ ഉടൻ നടപടികൾ തുടങ്ങുമെന്ന് ഇഡി വ്യക്തമാക്കുന്നു. ഇതിനുശേഷം എസ്എഫ്ഐഒ കുറ്റപത്രത്തിലെ പ്രതികൾക്ക് നോട്ടീസ് നൽകുമെന്നാണ് ഇപ്പോൾ വിവരം.
കഴിഞ്ഞ ദിവസമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ സത്യവീർ സിങ് കുറ്റപത്രത്തിന്റെ പകർപ്പ് കോടതിയിൽ നിന്ന് ഇ ഡി ആസ്ഥാനത്തേക്ക് എത്തിച്ചത്. അന്വേഷണത്തിന് നേതൃത്വം വഹിക്കുന്ന സിനി ഐആർഎസിന്റെ നേതൃത്വത്തിൽ ഇത് പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, സിഎംആർഎൽ എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയും നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് മാധ്യമ പ്രവർത്തകനായ എംആർ അജയൻ നൽകിയ ഹർജി ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കുന്നത്.
മുഖ്യമന്ത്രിക്കും മകൾ വീണ തൈക്കണ്ടിയിലിനും എതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
ഇന്ററിം സെറ്റിൽമെന്റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആണ് അജയൻ നൽകിയ ഹർജിയിലെ ആവശ്യം.
സിഎംആർഎൽ, എക്‌സാലോജിക് കമ്പനികളും ശശിധരൻ കർത്ത ഉൾപ്പടെയുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവരാണ് മറ്റ് എതിർകക്ഷികൾ.