തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വീഡിയോ ചിത്രീകരിച്ച ജസ്ന സലീമിനെതിരെ ദിവസങ്ങൾക്ക് മുമ്പാണ് പൊലീസ് കേസെടുത്തത്.
ഗുരുവായൂർ അമ്പലത്തിന്റെ കിഴക്കേനടയിൽ കൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി വീഡിയോയെടുത്തെന്നാണ് എഫ്‌ഐആറിലുള്ളത്.
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെതിരെ ദേവസ്വം ബോർഡ് തന്നെയാണ് ജസ്നക്കെതിരെ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
ഇപ്പോഴിതാ വിവാദങ്ങൾക്കിടെ വീണ്ടും ശ്രീകൃഷ്ണ വിഗ്രഹത്തിനൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണ് ജസ്ന. വിഷുക്കണിക്ക് വേണ്ടി സ്ഥാപിച്ച കൃഷ്ണ വിഗ്രഹത്തിൽ ചുംബിച്ചുകൊണ്ടാണ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. എന്നാൽ ഈ വീഡിയോയ്ക്ക് താഴെ വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്.
വിശ്വാസം അത് മനസ്സിൽ സൂക്ഷിക്കുക ആളുകളെ കാണിക്കാൻ ഉള്ളതല്ല, ഒരിക്കലും ഒരു ദൈവത്തിനും ഉമ്മ കൊടുക്കാറില്ല…. സ്‌നേഹം.. ഇഷ്ടം… ഭക്തി ഒക്കെ കൈ കൂട്ടി നമസ്‌കരിക്കും- തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.
ജന്മദിനാഘോഷത്തിന് ജസ്ന ഗുരുവായൂരിലെ നടപ്പന്തലിൽ വച്ച് കേക്ക് മുറിച്ചത് നേരത്തെ വൻ വിവാദമായിരുന്നു. ഇതിനെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു.
ജസ്നക്കെതിരെ ചിലർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹർജി ലഭിച്ചതിന് പിന്നാലെ ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
മതപരമായ ചടങ്ങുകൾക്കും വിവാഹങ്ങൾക്കും അല്ലാതെ നടപ്പന്തലിൽ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് കോടതി നേരത്തെ വ്യക്തമാക്കിയതാണ്. സെലിബ്രിറ്റികളോടാെപ്പം എത്തുന്ന വ്‌ളോഗർമാർക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഇവരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കിയതാണ്. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടിയ വ്യക്തിയാണ് ജസ്ന സലീം.
മുമ്പ് ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കണ്ണന്റെ ചിത്രം സമ്മാനിച്ചിരുന്നു. അതോടെ ഏറെ പ്രശസ്തയായി. അക്രിലിക് ഷീറ്റിൽ ഫാബ്രിക് പെയിന്റ് കൊണ്ടാണ് ജസ്ന ഗുരുവായൂരപ്പൻ ചിത്രങ്ങൾ വരയ്ക്കുന്നത്.