ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. നാലാം തവണയാണ് ഇ ഡി കെജ്‌രിവാളിന് നോട്ടീസ് അയക്കുന്നത്. ജനുവരി 18ന് അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. ജനുവരി 3ന് ഇഡിക്ക് മുന്നിൽ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിരുന്നെങ്കിലും കെജ്‌രിവാൾ ഹാജരായിരുന്നില്ല.
കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി തലവൻ കൂടിയായ കെജ്‌രിവാളിന് നവംബർ 2, ഡിസംബർ 21, ജനുവരി 3 തീയതികളിൽ ഇഡി സമൻസ് അയച്ചിരുന്നു. എന്നാൽ സമൻസ് നിയമവിരുദ്ധമാണെന്നും തന്നെ അറസ്റ്റ് ചെയ്യുക മാത്രമാണ് ലക്ഷ്യമെന്നും ആരോപിച്ചായിരുന്നു കെജ്‌രിവാൾ ഹാജരാകാതെ ഇരുന്നത്. കേസിൽ മുതിർന്ന എഎപി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും മറ്റൊരു നേതാവുമായ സഞ്ജയ് സിംഗ് എന്നിവർ അറസ്റ്റിലായിട്ടുണ്ട്.
അതേസമയം കെജ്‍രിവാൾ അന്വേഷണത്തിൽ നിന്ന് ഒളിച്ചോടുകയാണെന്നാണ് ബിജെപിയുടെ ആരോപണം. നോട്ടീസയച്ചാൽ ഹാജരാകണം. നിയമം എല്ലാവർക്കും ഒരു പോലെയാണെന്നും ബിജെപി പറഞ്ഞു.
Read Also: 13.01.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ