നാലു വയസുകാരനെ പുലി ആക്രമിച്ചു
തൃശൂർ: വീട്ടിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു. തൃശൂർ മലക്കപ്പാറയിലാണ് സംഭവം. മലക്കപ്പാറ വീരൻകുടി ഊരിലാണ് പുലിയുടെ ആക്രമണമുണ്ടായത്.
ബേബിയുടെയും രാധികയുടെയും മകനായ രാഹുലാണ് പുലിയുടെ ആക്രമണത്തിനിരയായത്. കുട്ടിയെ പുലി കടിച്ചുകൊണ്ടുപോകുന്നത് കണ്ടാണ് ഉണര്‍ന്നതെന്ന് പിതാവ് ബേബി പറയുന്നു. ഉടന്‍ തന്നെ ബഹളം വെക്കുകയും കുട്ടിയെ ഉപേക്ഷിച്ച് പുലി ഓടിപ്പോകുകയുമായിരുന്നുവെന്നും പിതാവ് പറഞ്ഞു.
ആക്രമണത്തിൽ കുട്ടിയുടെ തലക്ക് പിറകിലായി മുറിവുണ്ട്. പരിക്കേറ്റ കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. തേയില തൊഴിലാളികളാണ് ബേബിയും രാധികയും.
വാല്‍പ്പാറയില്‍ മൂന്നുവയസുകാരിയെ പുലി കടിച്ചുകൊണ്ടുപോയി കൊന്നതിന്‍റെ ഞെട്ടല്‍മാറും മുന്‍പാണ് വീണ്ടും പുലിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.
അതിനിടെ, മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലി ഇറങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് പുലിയിറങ്ങിയത്. മേഖലയിൽ നാട്ടുകാർ സ്ഥാപിച്ച സിസിടിവിയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
ആറാമത്തെ തവണയാണ് പുലി സിസിടിവി കാമറയില്‍ പതിയുന്നത്. എന്നാൽ സമീപത്ത് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാനായിട്ടില്ല.
പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി
വാൽപാറ: വീടിനു മുന്നിൽ കളിക്കുന്നതിനിടെ പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തുള്ള തേയില തോട്ടത്തിൽനിന്നാണ് മൃതദേഹം കിട്ടിയത്.
വാൽപാറ നഗരത്തോടു ചേർന്നുള്ള പച്ചമല എസ്റ്റേറ്റ് തെക്ക് ഡിവിഷനിലെ തൊഴിലാളി ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണു തൊട്ടടുത്ത തേയിലത്തോട്ടത്തിൽ നിന്നെത്തിയ പുലി ആക്രമിച്ചത്.
ജൂൺ 20 നു വൈകിട്ട് 4.30നായിരുന്നു സംഭവം. കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നതു തൊഴിലാളികൾ കണ്ടിരുന്നു. ഈ വിവരം അറിയിച്ചതോടെ കൂടുതൽ പേരെത്തി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
കുട്ടിയുടെ മാതാപിതാക്കൾ കഴിഞ്ഞ ഞായറാഴ്ചയാണു ജാർഖണ്ഡിൽ നിന്ന് ഇവിടെ ജോലിക്കെത്തിയത്.
പുലിയിൽ നിന്നും രക്ഷപെട്ട് ബൈക്ക് യാത്രികർ
സമീപ കാലത്തായി ഇന്ത്യയിലെമ്പാടും വന്യമൃഗങ്ങൾ ഗ്രാമങ്ങളിലേക്ക് ഇറങ്ങി വളര്‍ത്തുമൃഗങ്ങളെയും മനുഷ്യരെയും അക്രമിക്കുന്ന സംഭവങ്ങൾ കൂടിവരികയാണ്.
കേരളത്തിൽ നിന്നും ആന്ധ്രയിൽ നിന്നും കര്‍ണ്ണാടകത്തിൽ നിന്നും ഗുജറാത്തില്‍ നിന്നും സമാനമായ നിരവധി റിപ്പോര്‍ട്ടുകളാണ് സമീപ കാലത്തായി പുറത്ത് വരുന്നത്. അത്തരം ഒരു വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.
ബൈക്ക് യാത്രക്കാര്‍ക്ക് നേരെ ചാടി വീണ പുലിയുടെ ആക്രമണത്തിൽ നിന്നും ബൈക്ക് യാത്രികർ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്
പുലിയുടെ ചാട്ടം പിഴച്ചതിനാല്‍ മാത്രമാണ് യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ആന്ധ്രാപ്രദേശിലെ തിരുപ്പതിയ്ക്ക് സമീപത്താണ് സംഭവം.
വൈകുന്നേരം 7:00 മണിയോടെ അലിപിരിയിലെ മൃഗശാല പാർക്കിന് സമീപത്ത് കൂടി പോവുകയായിരുന്ന ബൈക്ക് യാത്രക്കാരെയാണ് പുള്ളിപ്പുലി ആക്രമിച്ചത്.
ദൃശ്യങ്ങളില്‍ മുന്നിലെ ബൈക്കിയിൽ പോകുന്ന രണ്ട് യാത്രക്കാരെ കാണാം. പെട്ടെന്ന പൊന്തക്കാടുകൾക്കിടയില്‍ നിന്നും ഒരു പുള്ളിപ്പുലി ചാടി വരികയും പിന്നിലുള്ളയാളെ പിടികൂടാന്‍ ശ്രമിക്കുന്നു.
എന്നാല്‍ പുലിയുടെ ചാട്ടം പിഴയ്ക്കുകയും അത് റോഡിലേക്ക് അടിച്ച് വീഴുകയുമായിരുന്നു. പിന്നാലെ എത്തിയ കാറിന് അടിയില്‍പ്പെടാതിരിക്കാന്‍ പുലി പെട്ടെന്ന് തന്നെ അവിടെ നിന്നും രക്ഷപ്പെടുകയാണ്.
തൊട്ട് പിന്നാലെയുണ്ടായിരുന്ന കാറിന്‍റെ ഡാഷ്ക്യാം ദൃശ്യങ്ങൾ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
Summary: A 4-year-old boy was attacked by a tiger while sleeping at home in Malakkappara, Thrissur. The incident took place in Veerankudi tribal settlement. The sudden intrusion of the wild animal into the residential area has caused panic among locals.









