നഗ്നചിത്രം മോർഫ് ചെയ്തു പ്രചരിപ്പിച്ച 19കാരൻ പിടിയിൽ
താരാരാധനയെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ ഭാഗമായി പെൺകുട്ടിയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.കാസർകോട് സൈബർ പൊലീസ് മുംബൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മുംബൈ സ്വദേശിയായ അംജദ് ഇസ്‌ലാം (19) ആണ് അറസ്റ്റിലായിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ഉണ്ടായ വാക്കുതർക്കം രൂക്ഷമായതിനെ തുടർന്ന്, പ്രതി താനുമായി തർക്കിച്ചു യുവാവിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ നഗ്നചിത്രം മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായാണ് വിവരം.
പ്രതി വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അക്കൗണ്ട് ഉടമ മുംബൈ സ്വദേശിയാണെന്ന് സ്ഥിരീകരിച്ച പൊലീസ് സംഘം, അവിടെ എത്തി.
5 ദിവസം നീണ്ട തിരച്ചിലിനൊടുവിൽ പ്രതിയെ പിടികൂടി. പോക്സോ നിയമവും ഐടി ആക്ടും പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്‌ഡിയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ, ഇൻസ്പെക്ടർ യു.പി. വിപിൻ, എസ്ഐ രവീന്ദ്രൻ മടിക്കൈ, എഎസ്ഐ പി. രഞ്ജിത് കുമാർ, എസ്‌സിപിഒമാരായ സവാദ് അഷ്‌റഫ്, ടി.വി. സുരേഷ്, സിപിഒ കെ.വി. ഹരിപ്രസാദ് എന്നിവർ പങ്കെടുത്തു.
കോഴിക്കോട്ടെ സഹോദരിമാരുടെ മരണം കൊലപാതകം
കോഴിക്കോട്: കരിക്കാംകുളത്ത് വയോധികരായ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇരുവരെയും കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്.
വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന 72 കാരി ശ്രീജയ, 68 വയസുള്ള പുഷ്പലളിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ കൂടെ താമസിച്ചിരുന്ന അറുപതുവയസുള്ള സഹോദരന്‍ പ്രമോദിനെ കണ്ടെത്താനായില്ല.
മൂന്നു പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സഹോദരി മരിച്ചെന്ന് പ്രമോദാണ് ബന്ധുക്കളെ വിളിച്ചറിയിച്ചത്. രാവിലെ അഞ്ചരയോടെ പ്രമോദ് ഒരു സഹോദരി മരിച്ചെന്നും വീട്ടിലെത്തണമെന്നും ബന്ധുക്കളിലൊരാളെ വിളിച്ചു പറഞ്ഞു.
ബന്ധു വീട്ടില്‍ വന്ന് പരിശോധിച്ചപ്പോഴാണ് രണ്ടു പേരെയും രണ്ട് മുറികളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഖം പുറത്തുകാണിച്ച് വെള്ളപുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കിടന്നിരുന്നത്.
തുടർന്ന് പ്രമോദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രമോദ് ഫോണ്‍ സ്വിച്ചോഫ് ആക്കുന്നതിന് മുമ്പ് ഫറോക്ക് ഭാഗത്തുണ്ടായിരുന്നെന്നാണ് വിവരം.
വിവാഹിതരല്ലാത്ത മൂന്നു സഹോദരങ്ങളും ബന്ധുക്കളില്‍ നിന്നും അകന്നാണ് കഴിഞ്ഞിരുന്നത്. രണ്ട് സഹോദരിമാരും വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു.
സഹോദരനായിരുന്നു രണ്ടുപേരെയും പരിചരിച്ചിരുന്നത്. മൂന്നു പേരും വലിയ അടുപ്പത്തിലായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.
പാലക്കാട് കോസ്‌വേയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു; ഒരാളെ കാണാതായി, തിരച്ചിൽ
പാലക്കാട് കോസ്‌വേയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം. ചിറ്റൂരിന് സമീപം വിളയോടി ഷണ്മുഖം കോസ്‌വേയിൽഇറങ്ങിയ രാമനാഥപുരം സ്വദേശി ശ്രീഗൗതം ആണ് മരിച്ചത്.
ശ്രീഗൗതമിനൊപ്പം ഒഴുക്കിൽപ്പെട്ട അരുൺ കുമാർ എന്നവിദ്യാർഥിക്കായി തിരച്ചിൽ തുടരുകയാണ്. ആറു പേരടങ്ങുന്ന സംഘമാണ് വിളയോടിയിലെ കോസ്‌വേയിൽ എത്തിയത്.
മരിച്ച ശ്രീഗൗതം കോയമ്പത്തൂർ കൽപ്പകം കോളജിലെ വിദ്യാർഥിയാണ്.ചിറ്റൂർ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിലാണ് കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ നടത്തുന്നത്.
സ്കൂബാ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഒഴുക്കിൽപ്പെട്ട ശ്രീഗൗതമിനെ പുറത്തെത്തിച്ച് ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.