തിരുവനന്തപുരം: 12 കോടി ലോട്ടറി അടിച്ചതറിഞ്ഞ് ഉറങ്ങാതെ നേരം വെളുപ്പിച്ച് കരുനാഗപ്പിള്ളി സ്വദേശി ദിനേശ് കുമാർ. ഇന്നലെ നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ഒന്നാം സമ്മാനജേതാവാണ് ദിനേശ് കുമാർ. ലോട്ടറ് അടിച്ച വിവരം ഇന്നലെ തന്നെ അറിഞ്ഞിരുന്നെങ്കിലും ദിനേശ് കുമാർ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല.
ഇന്ന് രാവിലെയാണ് കുടുംബത്തിലുള്ളവരെ പോലും ഇക്കാര്യം അറിയിച്ചത്. കൊല്ലത്തെ ജയകുമാർ ലോട്ടറീസിൽ നിന്ന് എടുത്ത പത്ത് ടിക്കറ്റുകളിൽ ഒന്നിനാണ് 12 കോടി അടിച്ചത്. ജയകുമാർ ലോട്ടറി സെൻ്ററിൽ നിന്നാണ് ദിനേശ് കുമാർ ലോട്ടറി എടുത്തത്. നേരത്തേ നിസാര നമ്പറുകൾക്ക് ബമ്പർ സമ്മാനം മാറിപ്പോയിരുന്നു. 2019ലാണ് സംഭവം. അന്ന് നഷ്ടമായതും 12 കോടി രൂപയാണ്.
ബമ്പർ അടിച്ചത് തനിക്കാണെന്ന് അറിഞ്ഞതോടെ ദിനേശ് കുമാർ ലോട്ടറി കട ഉടമയെ വിളിച്ച് കാര്യം പറഞ്ഞു. കൊല്ലം കെഎസ്ആർടിസി ബസ് സ്‌റ്റാന്റിന് സമീപത്താണ് ലോട്ടറി ഏജൻസി. കരുനാഗപ്പള്ളിയിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന ദിനേശ് ഉടൻ തന്നെ ലോട്ടറി കടയിലെത്തുമെന്ന് ഉടമസ്ഥർ പ്രതികരിച്ചു.
ഇന്നലെ ഫലം പ്രഖ്യാപിച്ചപ്പോൾ തന്നെ കൊല്ലത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് വ്യക്തമായിരുന്നു. എന്നാൽ സബ് ഏജന്റിനാണ് അടിച്ചതെന്ന പ്രചരണമുണ്ടായിരുന്നു. 10 ടിക്കറ്റ് ഒരുമിച്ച വിറ്റതുകൊണ്ടാണ് ഇത്തരത്തിൽ പ്രതികരണമുണ്ടായതെന്ന് ജയകുമാർ ലോട്ടറീസ് പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു.