നോർത്തേൺ അയർലണ്ടിലെ ആൻട്രിമിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി അറസ്റ്റിൽ. ഓക്ട്രീ ഡ്രൈവിൽ താമസിക്കുന്ന ജോസ്മാൻ ശശി പുഴക്കേപ്പറമ്പിലാണ് (29) അറസ്റ്റിലായത്. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിനും ഗാർഹിക പീഡനത്തിനും പൊലീസ് കേസെടുത്തു. Young Malayali man tried to kill his wife by setting fire to their house in Ireland
കഴിഞ്ഞ മാസം 26-ന് രാത്രി 10 മണിയോടെയാണ് ഇവർ താമസിച്ചിരുന്ന വീടിന് ജോസ്മാൻ തീയിട്ടത്. വീട്ടിൽ ഉണ്ടായിരുന്ന ഭാര്യയ്ക്ക് ശരീരത്തിൽ 25 ശതമാനം പൊള്ളലേറ്റു.
ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നതെങ്കിലും ഭാര്യ ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരം. ജോസ്മാന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി, ഒക്ടോബർ 22-ന് വിചാരണ തുടരും.
വീടിനകത്തു പലയിടത്തായി പെട്രോളോ മണ്ണെണ്ണയോ എന്ന് ഉറപ്പിച്ചു പറയാനാകാത്ത ഇന്ധനത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായാണ് പോലീസ് വെളിപ്പെടുത്തുന്നത്. പ്രധാന ഹാള്‍ മുതല്‍ മുന്‍വശത്തെ ഡോര്‍ വരെയുള്ള ഭാഗത്താണ് മണ്ണെണ്ണ വീണു തീ പിടിച്ചിരിക്കുന്നതെന്നും ജില്ലാ ജഡ്ജി പീറ്റര്‍ കിങ്ങിന്റെ മുന്നിലെത്തിയ പ്രാഥമിക വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫോറന്‍സിക് പരിശോധന ഫലങ്ങള്‍ പുറത്തു വരുന്നതോടെ ഇക്കാര്യങ്ങള്‍ തെളിവായി കോടതിയിലെത്തും. അഗ്‌നിപിടുത്തം എന്നതിനേക്കാള്‍ ഉപരി പൊട്ടിത്തെറിക്ക് സമാനമായ ലക്ഷണങ്ങളാണ് വീടിനകത്തു കാണപ്പെട്ടത് എന്നും പറയപ്പെടുന്നു.
പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തതു കേസില്‍ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്തപ്പെട്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ്. അപകടം ഉണ്ടാകുമ്പോള്‍ ജോസ്‌മോന്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നെങ്കിലും അയാളുടെ ശരീരത്തില്‍ പൊള്ളലിന്റെ ചെറു സാന്നിധ്യം പോലും ഉണ്ടായിരുന്നില്ല എന്നും പോലീസ് പറയുന്നു.









