മുണ്ടക്കയം: മുണ്ടക്കയം പുഞ്ചവയലിൽ എട്ടുപേർക്ക് മഞ്ഞപ്പിത്ത ബാധ. പുഞ്ചവയൽ ടൗണിലെ സ്വകാര്യവ്യക്തിയുടെ കിണറ്റിൽ നിന്നും വെള്ളം കുടിച്ച ആളുകൾക്കാണ് മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അസുഖം പടരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് പ്രവർത്തകർ നടത്തിയ പരിശോധനയിലാണ് മഞ്ഞപ്പിത്ത ബാധിതരെ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പരിസരത്തെ ജലസ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്തി ശുദ്ധീകരിച്ചു.
അതുകൂടാതെ ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്നിരുന്ന മൂന്നു സോഡ ഫാക്ടറികൾ അടച്ചുപൂട്ടുകയും ചെയ്തു. മാത്രമല്ല ടാങ്കറുകളിൽ വെള്ളം സംഭരിച്ചു വിൽപ്പന നടത്തുന്നവർ വെള്ളം ശേഖരിക്കുന്ന കിണറുകളിലെയും സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശത്തെ വീടുകളിലും, കടകളിലും ജാഗ്രതാ നിർദേശങ്ങളും, ബോധവത്കരണവും
നടത്തി.
സംഭവത്തെ തുടർന്ന് ജില്ല മെഡിക്കൽ ടീം, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സീന എസ്. ഇസ്മായിൽ, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് മാത്യു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഉല്ലാസ് കുമാർ, എസ്. സ്മിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രദേശത്തെ പരിശോധന.