തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായി തുടരുന്ന മഴക്ക് നാളെ മുതൽ നേരിയ ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ ഒരിടത്തും റെഡ്, ഓറഞ്ച് അലർട്ടില്ല. എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അതി തീവ്രമഴക്ക് നേരിയ ശമനമുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത മുന്നറിയിപ്പിൽ മാറ്റം വന്നത്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് ആണ്.
കേരള തീരത്ത് കാറ്റിൻ്റെ ശക്തി ഇന്ന് വൈകിട്ട് മുതൽ കുറയുമെന്നും നാളെ സാധാരണ തോതിലുള്ള മഴയും തൊട്ടടുത്ത ദിവസങ്ങളിൽ മഴയുടെ ശക്തി ഗണ്യമായും കുറയുമെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി.
സംസ്ഥാനത്ത് ഇതുവരെ റെക്കോഡ് മഴയാണ് ലഭിച്ചത്. മെയ് ഒന്നു മുതൽ 30 വരെ 111 ശതമാനം അധികമഴ കേരളത്തിൽ പെയ്തു. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 314 ശതമാനം അധികമഴയാണ് കണ്ണൂരിൽ ലഭിച്ചത്. 184 ശതമാനം അധികമഴ ലഭിച്ച കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്.
ബസ് കാത്തുനിൽക്കുന്നതിനിടെ സിമന്റ് ഇഷ്ടിക തലയിൽ വീണു; യുവതിക്ക് ദാരുണാന്ത്യം
എറണാകുളം: ബസ് കാത്തുനിൽക്കുന്നതിനിടെ സിമന്റ് ഇഷ്ടിക തലയിൽ വീണ് യുവതി മരിച്ചു. കൊച്ചിയിൽ മുനമ്പത്താണ് ദാരുണ സംഭവം നടന്നത്.
കൈതത്തറ സ്വദേശി ആര്യയാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ആര്യയുടെ മരണം സംഭവിച്ചത്. മകൾക്കൊപ്പം ബസ് കാത്തുനിൽക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
മുനമ്പത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന മൂന്ന് നില കെട്ടിടത്തിന് മുകളിൽ നിന്നാണ് ഇഷ്ടിക വീണത്. മഴ നനയാതിരിക്കാൻ വച്ചിരുന്ന ഷീറ്റിന് മുകളിലിരുന്ന ഇഷ്ടിക ദേഹത്തേക്ക് പതിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ ഉടൻ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല.