കാത്തു കാത്തിരുന്ന് സംസ്ഥാനത്ത് വേനൽ മഴയെത്തി. കൊടുംചൂടിൽ ആളുകൾ വലഞ്ഞിരുന്ന അവസരത്തിലാണ് സാമാന്യം ഭേദപ്പെട്ട മഴ ഇന്ന് ലഭിച്ചത്. ഇന്ന് തെക്കൻ കേരളത്തിൽ നല്ല രീതിയിൽ തന്നെ മഴ പെയ്തു. ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം വയനാട് തൃശ്ശൂർ ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനിടെ സംസ്ഥാനത്ത് ആദ്യമായി വേനൽ മഴയിൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായി. കൊല്ലം തിരുവനന്തപുരം ആലപ്പുഴ പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. വരുന്ന മണിക്കൂറുകളിൽ 6 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ സാധ്യതയാണ് കേന്ദ്ര കലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിന് പോകുവാൻ പാടില്ലെന്നും അതേസമയം ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിലും 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയുമാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.