വാഷിങ്ടൻ: വിശ്വവിഖ്യാതമായ ചിത്രങ്ങളിലൊന്നാണ് നിക്ക് ഊട്ട് പകർത്തിയതെന്ന് പറയപ്പെട്ടിരുന്ന ‘നാപാം ഗേൾ’. വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത ലോകത്തിനു തുറന്നുകാട്ടിയ ചിത്രം ഇന്നും ജനശ്രദ്ധ നേടുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ ചിത്രമെടുത്ത ഫൊട്ടോഗ്രഫർ എന്ന പദവിയിൽ നിന്ന് നിക്ക് ഊട്ടിനെ നീക്കിയിരിക്കുകയാണ് വേൾഡ് പ്രസ് ഫോട്ടോ സംഘടന.
ചിത്രം പകർത്തിയ ഫൊട്ടോഗ്രഫർ ആരാണെന്ന സംശയങ്ങൾ ഉയർന്നതിനെ തുടർന്നാണ് നിക്ക് ഊട്ടിന്റെ പേര് നീക്കിയത്. ഫോട്ടോ ക്രെഡിറ്റിന്റെ സ്ഥാനത്ത് ഇനിമുതൽ ‘അറിയില്ല’ എന്നു കുറിക്കാനാണ് തീരുമാനം.
20–ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ 100 ഫോട്ടോകളിൽ 41–ാം സ്ഥാനത്തുള്ള ചിത്രമാണ് ‘ദ് ടെറർ ഓഫ് വാർ’ എന്നും അറിയപ്പെടുന്ന ‘നാപാം ഗേൾ’. തെക്കൻ വിയറ്റ്നാമിൽ യുഎസിന്റെ നാപാം ബോംബാക്രമണത്തിൽ പൊള്ളലേറ്റു കരഞ്ഞുകൊണ്ട് ഓടുന്ന കിം ഫുക്ക് എന്ന 9 വയസ്സുകാരിയുടെ ചിത്രമാണിത്.
1973 ലെ വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരവും സ്പോട്ട് ന്യൂസ് ഫൊട്ടോഗ്രഫിക്കുള്ള പുലിറ്റ്സർ സമ്മാനവും നേടിയ ചിത്രം നിക്ക് ഊട്ടിനെ ലോകപ്രശസ്തനാക്കുകയും ചെയ്തു. എന്നാൽ വിവാദ ഡോക്യുമെന്ററിക്കു ശേഷവും ഫോട്ടോ താനെടുത്തതാണെന്നു നിക്ക് ഊട്ട് ഉറപ്പിച്ചു പറയുന്നു.
എന്നാൽ അസോഷ്യേറ്റ് പ്രസ് (എപി) സ്റ്റാഫ് ഫൊട്ടോഗ്രഫറായ നിക്ക് ഊട്ട് അല്ല ചിത്രം പകർത്തിയതെന്നും മറിച്ച്, പ്രാദേശിക ഫ്രീലാൻസർ ഫൊട്ടോഗ്രഫറായ നോയൻ ടാൻ നെ ആണെന്നുമാണ് ഡോക്യൂമെന്ററിയിലെ വാദം. യുഎസിലെ യൂട്ടായിൽ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ‘ദ് സ്ട്രിങ്ങർ’ എന്ന ഡോക്യൂമെന്ററിയാണ് നോയൻ ടാൻ നെ ആണ് ചിത്രമെടുത്തതെന്ന് അവകാശവുമായി രംഗത്തെത്തിയത്.
കൂടാതെ ഡോക്യുമെന്ററിയുടെ പ്രദർശനത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ നോയൻ ടാൻ നെ പങ്കെടുത്തിരുന്നു. താനാണു നാപാം പെൺകുട്ടിയായ കിം ഫുക്കിന്റെ പടമെടുത്തതെന്നാണ് അദ്ദേഹം പറഞ്ഞത്. 1972 ജൂൺ 8ന് ആണു ചിത്രമെടുത്തത്. എൻബിസി വാർത്താസംഘത്തിനൊപ്പമാണു ട്രാങ് ബാങ് നഗരത്തിൽ പോയത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നിലവിളിച്ചോടി വന്ന 9 വയസ്സുകാരിയായ കിം ഫുക്കിന്റെ ചിത്രമെടുത്തത് അവിടെവച്ചാണ്. തുടർന്ന് 20 ഡോളറിനു പടം എപിക്കു വിൽക്കുകയായിരുന്നു. സത്യം കണ്ടെത്താനായി 2 വർഷത്തിലേറെ നീണ്ട അന്വേഷണമാണു നടത്തിയതെന്ന് ഡോക്യുമെന്ററിയുടെ സംവിധായകൻ പറഞ്ഞു. എന്നാൽ, ഈ അവകാശവാദം വ്യാജമാണെന്നും ഡോക്യുമെന്ററിയോടു യോജിക്കുന്നില്ലെന്നും കാനഡയിലുള്ള ‘നാപാം ഗേൾ’ കിം ഫുക് തന്നെ പ്രതികരിച്ചിരുന്നു.