ഇന്നലെ രാത്രിയോടെയാണ് നവാസിനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്
തിരുവനന്തപുരം: ചികിത്സക്കിടെ വനിതാ ഡോക്ടർക്ക് നേരെ രോഗിയുടെ ആക്രമണം. കരണത്തടിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ട്യൂബ് വലിച്ചെടുക്കാൻ ശ്രമിക്കുന്നത് ഡോക്ടർ തടഞ്ഞപ്പോഴായിരുന്നു മർദനം.(Woman doctor attacked in medical college; police case)
വർക്കല സ്വദേശി നവാസിനെതിരെയാണ് (57) പരാതി. ഇന്നലെ രാത്രിയോടെയാണ് നവാസിനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് അത്യാഹിത വിഭാഗത്തിലെ ചികിത്സയ്ക്കു ശേഷം വാർഡിലേയ്ക്കു മാറ്റി. ഇവിടെ വെച്ച് നവാസ് അക്രമാസക്തനാവുകയും ഡ്രിപ്പും യൂറിൻ ട്യൂബുമെല്ലാം ഊരിയെറിയാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതു തടയാൻ ശ്രമിച്ചപ്പോഴാണ് ഡോക്ടർക്കെതിരെ ആക്രമണം നടന്നത്.
മെഡിക്കൽ കോളജിലെ മൂന്നാം വർഷ പിജി വിദ്യാർത്ഥിയും വയനാട് കണിയാംപറ്റ സ്വദേശിനിയുമായി ഡോ ഇ പി അമല (28)യ്ക്കാണ് മർദനമേറ്റത്. ഡോക്ടറുടെ വലതു കരണത്താണ് അടിയേറ്റത്. മൂക്കിന്റെ വലതു വശത്ത് ക്ഷതം സംഭവിച്ച് രക്തം വർന്നിരുന്നു. എയ്ഡ് പോസ്റ്റിലെ പൊലീസിന്‍റെ സഹായത്തോടെയാണ് ജീവനക്കാർ നവാസിനെ ബലം പ്രയോഗിച്ച് കീഴടക്കിയത്. വിവരമറിഞ്ഞ് മെഡിക്കൽ കോളജ് പൊലീസ് ആശുപത്രിയിലെത്തി ഡോക്ടറുടെ മൊഴിയെടുത്തു.