കൽപ്പറ്റ: ”ആരെങ്കിലും എന്തെങ്കിലും സഹായിച്ചോ?.””തന്നു,മൂവായിരം രൂപ. ട്രൈബൽ വകുപ്പുകാരാണ് കൊണ്ടുവന്നു തന്നത്. ഉറക്കംതൂങ്ങിയ മിഴികളുമായി മാതനെ പരിചരിച്ച് ഓരം ചേർന്നിരിക്കുന്ന ഭാര്യ ചിന്നുവിൻ്റെ വാക്കുകളാണ് ഇത്.
വയനാട് മെഡിക്കൽ കോളേജ് സർജിക്കൽ വാർഡിൽ കിടന്ന് പയ്യമ്പളളി കൂടൽക്കടവ് ചെമ്മാട് ആദിവാസി ഉന്നതിയിലെ മാതൻ(48) വേദനകൊണ്ട് പുളയുകയാണ്. മാ തന് ഇടതുവലത് വശങ്ങൾ ചേർന്നുകിടക്കണമെന്നുണ്ട്. പക്ഷെ ആവുന്നില്ല. കമിഴ്ന്ന് ഒരേ കിടപ്പ്. ‘സാരമില്ല,വേഗം സുഖമാകും’. ഭാര്യ ചിന്നുവിന്റെ ആശ്വാസവാക്കുകൾ.
സഹായമായി കിട്ടിയ 3000 രൂപ കൊണ്ട് എന്താകാനാ. എത്ര ദിവസമായി ആശുപത്രിയിൽ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്. എനിക്കാണെങ്കിൽ നടുവേദന കാരണം ജോലിക്ക് പോകാൻ പറ്റില്ല. ഞങ്ങൾക്ക് മൂന്ന് കുട്ടികളാണ്. ഈ മനുഷ്യൻ കൂലിപ്പണിക്ക് പോയിട്ടാണ് എല്ലാം നടത്തിയിരുന്നത്. ഇപ്പോൾ അതും നിലച്ചെന്ന് ചിന്നു പറയുന്നു.
മാതനോടൊപ്പം എപ്പോഴുമുളളത് സഹോദരനായ വിനുവാണ്. അവനും ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. കൂലിപ്പണിയാണ്. മാതൻ ആശുപത്രിയിലായ അന്നുമുതൽ ഇവിടെത്തന്നെയാണ്. 200 രൂപ നാട്ടുകാരോട്കടം വാങ്ങിയാണ് വിനു ഇന്നലെ ആശുപത്രിയിലേക്ക് ഓടിക്കിതച്ചെത്തിയത്. വീട്ടിലെ വൈദ്യുതി ബില്ലടക്കാനുളള അവസാന തീയതി കഴിഞ്ഞു. കറണ്ട് കട്ട് ചെയ്യുമായിരിക്കുമെന്ന് വിനു പറഞ്ഞു.
ചിന്നുവിന് മാതൻ്റെ ശരീരം ഒന്ന് തലോടാൻ പോലും കഴിയുന്നില്ല. എവിടെ തടവിക്കൊടുക്കും. മാതൻ്റെ ശരീരത്തിലെങ്ങും പരിക്കുകളാണ്. പല ഭാഗത്തും മാംസവുമില്ല. ചോര പൊടിയാത്ത ഒരു ഇടമില്ല.
കഴിഞ്ഞ ഞായറാഴ്ച നാല് യുവാക്കൾ കാറിലെത്തി റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി ആനന്ദം കണ്ടെത്തിയതിന്റെ ഇരയാണ് മാതൻ.യുവാക്കളുടെ ക്രൂരതയിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട മാതനെ കാണാൻ വരുന്ന ആളുകൾക്കൊരു കുറവുമില്ല.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സന്ദർശകരുടെ ഒഴുക്കാണ് വിവിധ സംഘടനകളുടെ സംസ്ഥാന നേതാക്കൾവരെ അക്കൂട്ടത്തിലുണ്ട്. മനുഷ്യാവകാശ ധ്വംസനത്തിനെതിരെ വാതോരാതെ പ്രതികരിച്ചാണ് ഏവരുടെയും മടക്കം.
മാതൻ ഈ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട് ദിവസം അഞ്ചാവുന്നു. സന്ദർശകരോട് സംഭവം വിവരിക്കാൻ മാതന് തീരെ വയ്യാതായി. അന്നന്നത്തെ അഷ്ടിക്കുളള വകയ്ക്കായി അലയുന്നവരിൽ ഒരാളായിരുന്നു മാതനും. ഇയാൾ കിടപ്പിലായതോടെ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണ്. മാതന്റെ കുടുംബം മാത്രമല്ല സഹോദരങ്ങളുടെ കുടുംബങ്ങളും. എല്ലാവരും മാറി മാറി മെഡിക്കൽ കോളേജിൽ മാതന് കൂട്ടിരിക്കാൻ എത്തുന്നു. പിന്നെങ്ങനെ പണിക്ക് പോകും?