കോതമംഗലം: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരു മരണം കൂടി. ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കോതമംഗലം ഉരുളൻതണ്ണിയിലാണ് ദാരുണ സംഭവം നടന്നത്.(Wild elephant attack; young man killed in kothamangalam)
കോടിയാട്ട് വർഗീസിന്റെ മകൻ എൽദോസ് (40) ആണ് മരിച്ചത്. ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയിൽ എൽദോസിനെ ആന ആക്രമിക്കുകയായിരുന്നു. ചതഞ്ഞരഞ്ഞ നിലയിലാണ് എൽദോസിന്റെ മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്നയാൾ തലനാരിഴയ്ക്കാണ് ആനയിൽ നിന്നും രക്ഷപ്പെട്ടത്.
സംഭവസ്ഥലത്തുനിന്നു മൃതദേഹം മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. രക്ഷപ്പെട്ടയാൾ വിവരമറിയിച്ചതിനെ തുടർന്നെത്തിയെ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ മാത്ര ദൂരെയാണ് എൽദോസിന്റെ വീട്.
ഈ പാതയിൽ വഴിവിളക്ക് ഇല്ല. വനാതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് വേലി സ്ഥാപിക്കണമെന്ന് നാട്ടുകാർ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.