മീററ്റ്: ഉത്തർപ്രദേശിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിലടച്ച സംഭവത്തിൽ ഭാര്യയും, കൂട്ടാളിയും പിടിയിൽ. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുത് എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ മുസ്കാൻ, കൂട്ടാളി സഹിൽ എന്നിവരെ മീററ്റ് സിറ്റി പോലീസ് പിടികൂടി.
കൊല്ലപ്പെട്ട മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ യുവാവിനെ മാർച്ച് നാലിന് വീട്ടലെത്തിയതു മുതൽ കാണാതാവുകയായിരുന്നു. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്.
തുടർന്ന് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭാര്യ മുസ്കാനെയും കൂട്ടാളിയായ സഹിലിനെയും പോലീസ് ചോദ്യം ചെയ്യുകയായിരുന്നുവെന്നാണ് കൊലപതാകത്തേക്കുറിച്ച് മീററ്റ് എസ് പി ആയുഷ് വിക്രം നൽകുന്ന വിവരങ്ങൾ,
യുവാവിനെ കാണാതായ ദിവസം തന്നെയാണ് കൊലപാതകവും നടന്നിരിക്കുന്നത്. ഇയാളെ കുത്തികൊന്നശേഷം മൃതദേഹം ഡ്രമ്മിൽ ഒളിപ്പിക്കുകയായിരുന്നുവെന്ന് പ്രതികൾ പറഞ്ഞതായി പോലീസ് പറഞ്ഞു.
തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നതിനായി അയച്ചു. കൊലപാതകക്കേസിൽ പ്രതികളായ ഭാര്യ മുസ്കാൻ, കൂട്ടാളി സഹിൽ എന്നിവരെ അറസ്റ്റുചെയ്ത് എഫ് ഐ ആർ തയ്യാറാക്കിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.