കേരള തീരദേശ മേഖലയിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള തീരദേശ മേഖലയിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ).
‘കളളക്കടൽ’ എന്നറിയപ്പെടുന്ന സമുദ്ര പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (27-12-2025) രാത്രി 11.30 വരെ കേരളാ തീരത്ത് 0.2 മീറ്റർ മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചതായി കെഎസ്ഡിഎംഎ വ്യക്തമാക്കി.
ഉയർന്ന തിരമാലകൾ കാരണം തീരപ്രദേശങ്ങളിൽ കടലാക്രമണം, വെള്ളക്കെട്ട്, തീരക്ഷയം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇതിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
കടലോരങ്ങളിൽ താമസിക്കുന്നവർ അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
കേരള തീരദേശ മേഖലയിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ അപകട മേഖലകളിൽ നിന്ന് മാറി താമസിക്കേണ്ടത് അനിവാര്യമാണെന്നും കെഎസ്ഡിഎംഎ വ്യക്തമാക്കി.
ചെറിയ വള്ളങ്ങൾ, കാറ്റമരങ്ങൾ, ഫൈബർ ബോട്ടുകൾ എന്നിവ കടലിലേക്ക് ഇറക്കുന്നത് പൂർണമായും ഒഴിവാക്കണം.
ശക്തമായ തിരമാലകളും കടലാക്രമണവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും അത്യന്തം അപകടകരമാണെന്നും മുന്നറിയിപ്പിൽ പറയുന്നു.
പ്രത്യേകിച്ച് തിരമാലകൾ ശക്തിപ്പെടുന്ന സമയങ്ങളിൽ യാനങ്ങൾ കടലിലേക്ക് ഇറക്കുകയോ തീരത്തേക്ക് അടുപ്പിക്കുകയോ ചെയ്യരുതെന്നും, സുരക്ഷിതമായി നങ്കൂരമിടാൻ സാധിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ ബോട്ടുകൾ പാർക്ക് ചെയ്യാവൂവെന്നും നിർദേശമുണ്ട്.
തീരദേശങ്ങളിൽ അനാവശ്യമായി ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും കടൽത്തീര വിനോദങ്ങൾ താൽക്കാലികമായി നിർത്തിവെക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ കാലങ്ങളിൽ കളളക്കടൽ പ്രതിഭാസം മൂലം നിരവധി അപകടങ്ങളും വൻ നാശനഷ്ടങ്ങളും ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ, ഇത്തവണയും അതീവ ജാഗ്രത അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
കടലുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സുരക്ഷ മുൻനിർത്തി മാത്രമേ നടത്താവൂവെന്നും, ഏതെങ്കിലും അടിയന്തര സാഹചര്യം ഉണ്ടാകുന്ന പക്ഷം ദുരന്തനിവാരണ വകുപ്പുകളെ ഉടൻ അറിയിക്കണമെന്നും കെഎസ്ഡിഎംഎ അഭ്യർത്ഥിച്ചു.









