ചേർത്തല: വെർച്ച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ ചേർത്തലയിലെ വ്യാപാരിക്ക് 61 ലക്ഷം രൂപയാണ് നഷ്ടമായത്. പണം തട്ടിയ കേസിൽ പിടിയിലായ പ്രതികളിൽ ഒരാളെ രണ്ട് ദിവത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് സഹിലിനെ (27) യാണ് ചേർത്തല ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എ ആമിനക്കുട്ടിയുടെ മുമ്പാകെ ഹാജരാക്കി രണ്ട് ദിവസത്തേയ്ക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
കഴിഞ്ഞ മാസം 25ന് മുഹമ്മദ് സഹിലിനെയും കൂട്ടുപ്രതിയായ ശുഭം ശ്രീവാസ്‌തവ(30) യെയും ഉത്തർപ്രദേശിൽ നിന്നും ചേർത്തല പൊലീസ് പിടികൂടിയത്. ശുഭം ശ്രീവാസ്‌തവയെ 27ന് ഉത്തർപ്രദേശ് കോടതിയിലേയ്ക്ക് തിരിച്ച് അയച്ചിരുന്നു.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിലെയും, മുംബൈ അന്ധേരി പൊലീസ് സ്റ്റേഷനിലേയും ഉയർന്ന ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ചേർത്തല മുട്ടത്തങ്ങാടിയിലെ വ്യാപാരിയെ വാട്‌സ്ആപ്പ് കോളിലൂടെ വെർച്ചൽ അറസ്റ്റ് ചെയ്തത്. തുടർന്ന് 61.40 ലക്ഷം രൂപ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് മേടിച്ചെടുക്കുകയായിരുന്നു.
വ്യാപാരിയുടെ മൊബൈൽ നമ്പർ അന്തർ സംസ്ഥാനങ്ങളിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്നതാണ് ഇവരുടെ രീതി. വ്യാപാരി ചേർത്തല പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, വയനാട്, ഇടുക്കി സ്വദേശികളായ നാലുപേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.
ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാത്തിൽ പൊലീസ് അന്വേഷണം വ്യാപകമാക്കുകയായിരുന്നു. തുടർന്ന് ഡൽഹി, ഉത്തർപ്രദേശ് ഹരിയാന എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ നാളുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഉത്തർപ്രദേശ് സ്വദേശികളെ പിടികൂടിയത്. ചേർത്തല സർക്കിൾ ഇൻസ്പെക്ടർ ജി അരുണിന്റ നേതൃത്വത്തിലാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.