മുംബൈ: ഇന്ത്യയുടെ സൂപ്പർ ബാറ്റർ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ടെസ്റ്റ് മതിയാക്കി ദിവസങ്ങൾക്കുള്ളിലാണ് കോഹ്‌ലിയും ടെസ്റ്റ് മതിയാക്കുന്നതായി പ്രഖ്യാപിച്ചത്. 14 വർഷം നീണ്ട ടെസ്റ്റ് കരിയറിനാണ് താരം വിരാമം കുറിച്ചത്.
ടെസ്റ്റ് മതിയാക്കാനുള്ള ആഗ്രഹം കഴിഞ്ഞ ദിവസം അദ്ദേഹം ബിസിസിഐയെ അറിയിച്ചിരുന്നു. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം വിരമിക്കൽ തീരുമാനം എടുത്താൽ മതിയെന്നു ബിസിസിഐ അദ്ദേഹത്തോടു ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അതൊന്നും അദ്ദേഹം പരിഗണിച്ചില്ലെന്നാണ് പുറത്തു വരുന്ന വിവരം.
‘കഴിഞ്ഞ 14 വർഷമായി ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ ഈ ബാഗി ബ്ലൂ ധരിക്കുന്നുണ്ട്, ഈ ഫോർമാറ്റാണ് എന്നെ ഇത്തരത്തിൽ രൂപപ്പെടുത്തിയത്. ഇത്ര കാലം നീണ്ട യാത്ര ഒരിക്കലും പ്രതീക്ഷിച്ചതല്ല. ജീവിത പാഠങ്ങൾ പോലും ടെസ്റ്റ് ഫോർമാറ്റ് എന്നെ പഠിപ്പിച്ചിരുന്നു. വെള്ള വസ്ത്രം ധരിച്ചു കളിക്കുമ്പോൾ ആഴത്തിലുള്ള ചില നിമിഷങ്ങൾ അനുഭവപ്പെടാറുണ്ട്. ആ ഓർമകൾ എക്കാലവും ഉള്ളിൽ നിലനിൽക്കും.’
‘ഈ ഫോർമാറ്റിൽ നിന്നു മാറി നിൽക്കുന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ ഇപ്പോൾ അതിന് ശരിയായ സമയമാണ്. എന്റെ കഴിവിന്റെ എല്ലാം ടെസ്റ്റ് ഫോർമാറ്റിനായി ഞാൻ സമർപ്പിക്കുകയാണ്. ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത അത്രയും തിരികെ കിട്ടിയിട്ടുണ്ട്.
നിറഞ്ഞ മനസോടെയാണ് ഇവിടെ നിന്നും മടങ്ങുന്നത്. നിറഞ്ഞ പുഞ്ചിരിയോടെയായിരിക്കും ഞാൻ ടെസ്റ്റ് കരിയറിനെ തിരിഞ്ഞു നോക്കുക’- കോഹ്‌ലി വിരമിക്കൽ തീരുമാനം അറിയിച്ച് ഇൻസ്റ്റയിൽ കുറിച്ചു.
ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനക്കാരനായാണ് വിരാട് കോഹ്‌ലി വിരമിക്കുന്നത്. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ഗാവസ്‌കർ എന്നിവർ കഴിഞ്ഞാൽ ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസടിച്ച താരം വിരാട്കോഹ്‌ലിയാണ്.
123 ടെസ്റ്റിൽ നിന്നു 9,230 റൺസുമായാണ് കോഹ്ലിയുടെ പടിയിറക്കം. 770 റൺസ് മാത്രമാണ് താരത്തിനു 10000 ടെസ്റ്റ് റൺസിലേക്ക് വേണ്ടിയിരുന്നത്. 46.85 ആവറേജിൽ 30 സെഞ്ച്വറികളും 31 അർധ സെഞ്ച്വറികളും താരം നേടി. ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 254 റൺസാണ് ഉയർന്ന വ്യക്തിഗത സ്‌കോർ.