തിരുവനന്തപുരം: മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തന്‍റെ മനസ് നിറച്ചുവെന്ന് വിദ്യാധരന്‍ മാസ്റ്റർ.Vidyadharan Master said that the state film award for the best playback singer filled his heart
ആദ്യമായിട്ട് അവാർഡ് കിട്ടുന്നതിന്റെ ആഹ്ലാദത്തിലാണ് വിദ്യാധരൻ മാസ്റ്റർ. ‘ജനനം 1947 പ്രണയം തുടരുന്നു’
എന്ന ചിത്രത്തിലെ പതിരാണെന്നോർത്തൊരു കനവിൽ എന്ന ഗാനത്തിലൂടെയാണ് അദ്ദേഹത്തെ തേടി പുരസ്കാരമെത്തിയത്.
ഏത് പാട്ടിനാണ് അവാര്‍ഡ് ലഭിച്ചതെന്ന് അറിയില്ലെന്നായിരുന്നു പുരസ്കാരവാർത്തയോട് വിദ്യാധരൻ മാസ്റ്റർ പ്രതികരിച്ചത്.
നിരവധി പാട്ടുകള്‍ക്ക് സംഗീതം നല്‍കുകയും പാടുകയും ചെയ്യുന്നുണ്ട്. പാട്ട് കഴിഞ്ഞാല്‍ പിന്നെ ആ കാര്യം വിടുമെന്നും അദ്ദേഹം അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചു.
ഏത് സിനിമയാണെന്നും അറിയില്ല. മകള്‍ വിളിച്ചുപറഞ്ഞപ്പോഴാണ് അവാര്‍ഡ് വിവരം അറിയുന്നത്. വളരെ സന്തോഷമുണ്ടെന്നും കുറേ നാളായിട്ടുള്ള ആഗ്രഹം ഇപ്പോഴെങ്കിലും സാധിച്ചു.
എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. പാട്ടുകാരന്നാവാൻ ആഗ്രഹിച്ച ആളല്ല. വ്യത്യസ്തമായി തന്റേതായ രീതിയില്‍ പാട്ടുണ്ടാക്കുകയാണ് ചെയ്യുന്നത്. തന്റെ പാട്ടുകള്‍ തന്റേത് മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ തലമുറകള്‍ക്കും ഓര്‍ത്തുവെക്കാവുന്ന ഒരുപിടി ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച വിദ്യാധരൻ മാസ്റ്റർക്ക് ആദ്യമായി മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന അവാർഡ്. കഥയുടെ വികാരങ്ങളെ പാട്ടിലൂടെ പ്രതിഫലിപ്പിക്കുകയും നിരവധി സിനിമാ ഗാനങ്ങൾക്കൊണ്ടും ഭക്തിഗാനങ്ങൾ കൊണ്ടും ജന മനസ്സുകൾ കീഴടക്കുകയും ചെയ്ത സംഗീത സംവിധായകനാണ് വിദ്യാധരൻ മാസ്റ്റർ. ആദ്യമായാണ് പിന്നണി ഗായകനുള്ള പുരസ്കാരം മാസ്റ്ററെത്തേടിയെത്തിയത്. പുരസ്കാരം പ്രഖ്യാപിച്ച മന്ത്രി സജി ചെറിയാൻ മാസ്റ്റർക്ക് പ്രത്യേക അഭിനന്ദനം അറിയിച്ചതും ശ്രദ്ധേയമായി.
ജീവൻ തുടിക്കുന്ന പാട്ടുകളുണ്ടാക്കിയ സംഗീത കുലപതിക്ക് അർഹിക്കുന്ന അംഗീകാരമായി ഈ പുരസ്കാരം മാറി. മാസ്റ്ററുടെ മെലഡികളെല്ലാം കാലത്തിന് അതീതമാണ്. ശുദ്ധസംഗീതമാണ് അവയുടെ കാതൽ.
സിനിമാ പാട്ടുകൾക്ക് പുറത്ത് 4000 ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആറു പതിറ്റാണ്ട് നീണ്ട സംഗീത സപര്യയിൽ 500 ആൽബങ്ങൾക്കും സംഗീതമൊരുക്കി. ചലച്ചിത്ര രംഗത്ത് നില്‍ക്കുമ്പോഴും പ്രണയഗാനങ്ങളും ഭക്തിഗാനങ്ങളും ഗ്രാമീണ ഗാനങ്ങളും ഉള്‍പ്പെടുന്ന ആല്‍ബങ്ങളും നാടകഗാനങ്ങളുമെല്ലാം ചെയ്യുന്നതില്‍ മാഷ് സമയം കണ്ടെത്തി.കഥാവശേഷനിലെ കണ്ണുനട്ടുകാത്തിരുന്നിട്ടും, തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ എന്ത് വിധിയിത്, സമീറിലെ മഴചാറുമിടവഴിയില്‍, എബ്രിഡ് ഷൈനിന്റെ മഹാവീര്യനിലെ രാധേ രാധേ എന്നിങ്ങനെ മാസ്റ്റർ പാടിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളായി.
പുതിയ സംവിധായര്‍ മാസ്റ്ററെക്കൊണ്ട് പാട്ടുകള്‍ പാടിക്കാൻ താത്പര്യം കാട്ടി. അവാർഡുകൾക്ക് പിറകേ പോവുന്ന ആളല്ല വിദ്യാധരൻ മാസ്റ്റർ. സിനിമാ ലോകത്തേക്ക് കാലെടുത്ത് വച്ചതു മുതൽ ഇന്ന് വരെയും അംഗീകാരങ്ങൾക്ക് പുറകെ പോയിട്ടില്ല. ജനങ്ങൾക്ക് എന്റെ പാട്ട് വലിയ ഇഷ്ടമാണ്. അവർ തരുന്ന സ്നേഹവും എന്റെ പാട്ടുകളോട് കാണിക്കുന്ന ഇഷ്ടവുമാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം. അതിൽപ്പരം ഒരു അവാർഡും ഞാൻ ആഗ്രഹിക്കുന്നില്ല- ഇതാണ് മാഷിന്റെ ലൈൻ.
1965ൽ പുറത്തിറങ്ങിയ ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിലെ ‘ഓ റിക്ഷാവാല’ എന്ന പാട്ടിന് മെഹ്ബൂബിനൊപ്പം കോറസ് പാടിയാണ് വിദ്യാധരൻ മാസ്റ്റർ ആദ്യമായി സിനിമാലോകത്തേക്ക് പ്രവേശിക്കുന്നത്. എന്നാൽ, ബലിയാടുകൾ എന്ന നാടകത്തിൽ ‘മോഹങ്ങൾ ഞെട്ടറ്റുവീഴുന്ന ഊഷ്മളഭൂമി’ എന്ന ഗാനം ചിട്ടപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം ആദ്യമായി സംഗീതസംവിധായകന്റെ കുപ്പായമണിഞ്ഞത്.
984-ൽ പുറത്തിറങ്ങിയ ശ്രീമൂലനഗരം വിജയന്റെ ‘എന്റെ ഗ്രാമം’ എന്ന ചലച്ചിത്രത്തിലൂടെ സിനിമയിലും സംഗീതസംവിധായകായി അരങ്ങേറ്റം കുറിച്ചു. പാട്ടുകാരനാവാൻ കൊതിച്ച് മദ്രാസിലേക്ക് നാടുവിട്ടു പോയ ബാല്യകാല അനുഭവമുണ്ട് വിദ്യാധരൻ മാസ്റ്റർക്ക്. നാട്ടുപാട്ടുകളും ക്ലാസിക്കൽ സംഗീതവും പരസ്പരം കലർന്ന വഴിയിലൂടെയാണ് മാഷ് എല്ലാക്കാലവും നടന്നിട്ടുള്ളത്. സിനിമയ്ക്ക് പുറത്ത് നാലായിരത്തിലധികം പാട്ടുകൾ ചിട്ടപ്പെടുത്തി. നഷ്ടസ്വർഗ്ഗങ്ങളേ, സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാൻ, ചന്ദനം മണക്കുന്ന പൂന്തോട്ടം, വിണ്ണിന്റെ വിരിമാറിൽ തുടങ്ങി എത്രയോ ഹിറ്റ് പാട്ടുകൾ സിനിമയിലുമുണ്ടാക്കി.
കണ്ണു നട്ട് കാത്തിരുന്നിട്ടും എന്ന പാട്ട് പാടിക്കൊണ്ട് ഗായകനെന്ന നിലയിലും മാസ്റ്റർ പേരെടുത്തിരുന്നു. പിന്നീട്പാട്ടുകൾ പാടാനാണ് ഇപ്പോൾ കൂടുതലായി മാസ്റ്ററെ വിളിക്കുന്നത്. കഥാവശേഷനിലെ ‘ കണ്ണുനട്ടു കാത്തിരുന്നിട്ടും’, തണ്ണീർമത്തൻ ദിനങ്ങളിലെ ‘എന്ത് വിധിയിത്’ തുടങ്ങിയവയൊക്കെ നല്ലരീതിയിൽ സ്വീകരിക്കപ്പെട്ടു. പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ സംഗീതസംവിധായകർ ആവശ്യപ്പെടുന്ന ഫീൽ നൽകി പാടാൻ ആത്മാർഥമായി ശ്രമിച്ചതാണ് മാസ്റ്ററെ ശ്രദ്ധേയനാക്കിയത്.
ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിലെ ഗാനാലാപനത്തിനാണ് മാസ്റ്റർക്ക് മികച്ച പിന്നണി ഗായകനുള്ള പുരസ്കാരം ലഭിക്കുന്നത്. 2004ൽ കേരള സംഗീത നാടക അക്കാദമി പുരസ്കാരവും 2017-ൽ ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി ഏർപ്പെടുത്തിയ ജി. ദേവരാജന്‍ മാസ്റ്റര്‍ അവാര്‍ഡും മാസ്റ്റർ നേടിയിട്ടുണ്ട്. മുംബൈയിലെ സാംസ്കാരിക സംഘടനയായ കേളി ഏർപ്പെടുത്തിയ സുധാംശു പുരസ്കാരവും അദ്ദേഹത്തെ തേടിയേത്തി. ‘ഭൂതക്കണ്ണാടി, കഥാവശേഷൻ’ എന്നീ ചിത്രങ്ങളിൽ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്.
‘കല്‍പ്പാന്ത കാലത്തോളം കാതരേ നീയെന്‍ മുന്നില്‍’ എന്ന ഗാനം സൂപ്പർ ഹിറ്റായിരുന്നു. ദേവരാജൻ മാഷാണ് വിദ്യാധരൻ മാസ്റ്ററുടെ ഗുരുസ്ഥാനത്ത്. പാട്ടിൽ ശബ്ദത്തിന്റെ സ്ഥാനം രണ്ടാമതു മാത്രമാണെന്നാണ് ഗുരു ദേവരാജൻ മാഷ് പറയാറുള്ളത്. എന്തു പാടണം എങ്ങനെയാണ് പാടേണ്ടത്, എന്താണു പാട്ട് എന്ന് തിരിച്ചറിയണം. ഭാവം പ്രധാനമാണ്.
പാട്ടിന്റെ ഉള്ളിൽ അടങ്ങിയിരിക്കുന്ന ആശയം കേൾവിക്കാരന് സത്യസന്ധമായി അനുഭവിപ്പിക്കാൻ കഴിയണം- ഇങ്ങനെയാണ് മാസ്റ്റർ പറയാറുള്ളത്. സിനിമയല്ല എന്റെ ലക്ഷ്യമെന്നാണ് മാഷ് എപ്പോഴും പറയാറുള്ളത്. വേണ്ടവര്‍ സിനിമയിലേക്ക് എന്നെ വിളിക്കും. എന്നെ സംബന്ധിച്ച് ഇപ്പോള്‍ ആല്‍ബം എന്നുവിളിക്കുന്ന സംവിധാനത്തിലാണ് ഞാന്‍ കൂടുതല്‍ നില്‍ക്കുന്നത്. 500-ലധികം ആല്‍ബങ്ങള്‍ ചെയ്തുകഴിഞ്ഞു.
പാട്ടുകാരൻ എന്ന നിലയിലേക്കുള്ള ചുവടുമാറ്റത്തെക്കുറിച്ച് മാസ്റ്റർ പറഞ്ഞതിങ്ങനെ- വര്‍ഷങ്ങളോളമായി പാട്ടുപാടുന്ന ആളാണ് ഞാന്‍. പുതിയ പ്രവണത എന്നെ പുതിയ തലമുറയിലെ സംഗീത സംവിധായകര്‍ വിളിച്ച് പാടിക്കുന്നു എന്നതാണ്. ഞാന്‍ മതിയോ, എങ്കില്‍ ഞാന്‍ പാടാം എന്നതാണ് എന്റെ രീതി. ഒരുപാടുപാട്ടുകള്‍ ഇപ്പോള്‍ പാടിയിട്ടുണ്ട്. ഇനിയും പാടുന്നുമുണ്ട്. പഴയ രീതി അല്ലല്ലോ. ഒരു പാട്ടിലെ ഒരു വരി തന്നെ പലവട്ടം പലരീതിയില്‍ പാടിപ്പിടിച്ച് ഏറ്റവും നല്ല വരികള്‍ തിരഞ്ഞെടുക്കുകയാണല്ലോ ഇപ്പോള്‍. പാട്ടുമുഴുവന്‍ ചെയ്തു കഴിഞ്ഞാലേ നമ്മള്‍ എങ്ങനെയാണ് പാടിയതെന്ന് മനസ്സിലാവുകയുള്ളു.
എന്നെ തിരഞ്ഞെത്തുന്നവരില്‍ പലരും ഞാന്‍ അറിയാത്ത ആളുകളാണ്. മറ്റുള്ള സംവിധായകര്‍ക്കുവേണ്ടി പാടുമ്പോള്‍ അവര്‍ എന്തു ഭാവമാണ് പ്രതീക്ഷിക്കുന്നതന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലാവും. സംവിധായകന് ബോധ്യമാവുന്നതുവരെ പാടാന്‍ അവസരമുള്ളതുകൊണ്ട് പാട്ടിന്റെ അവസാന ഫലത്തില്‍ വിഷമിക്കേണ്ടിവരില്ല.
യുവജനോത്സവ വേദികളിൽ വിധികര്‍ത്താവിന്റെ റോളിലും മാസ്റ്റർ പതിവായി എത്താറുണ്ട്. ലളിതഗാനമത്സരങ്ങളിലൊക്കെ മികവ് കാണിച്ചവരാണ് പിന്നീട് പലപ്പോഴും ഉയര്‍ന്നുവന്നിട്ടുള്ളത്. അന്നൊക്കെ ചെറിയ അവസരങ്ങളായിരുന്നു കിട്ടിയതെങ്കില്‍ ഇന്ന് എവിടെയും റിയാലിറ്റി ഷോകളാണ്. വളരെ കൊച്ചുമക്കള്‍ പാടുന്നതുകേട്ടാല്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും.
ജന്മസിദ്ധമായി കിട്ടുന്ന ഇത്തരം കഴിവുള്ളവര്‍ മാത്രമേ നിലനിന്നുപോകൂ. ശബ്ദമല്ല പ്രധാനം. നല്ല ശബ്ദമുണ്ടായിട്ട് പാടാന്‍ അറിയില്ലെങ്കില്‍ കാര്യമില്ല. ഒരുപാട്ട് മാത്രം പാടി വിജയിച്ച് പിന്നെ കാണാതായവര്‍ ഒരുപാടുണ്ട്. ഒരു പാട്ടിലൂടെ മാത്രം ഓര്‍ത്തിരിക്കുന്നവരുമുണ്ട്. സിദ്ധിയുണ്ടെന്നും ഇല്ലെന്നും മാതാപിതാക്കള്‍ തിരിച്ചറിയുകയും വേണം. നന്നായി പാടുന്നു എന്നുകരുതി സിനിമയില്‍ പാടാന്‍ അവസരം ലഭിക്കണമെന്നുമില്ല. അതിന് ഭാഗ്യംകൂടി വേണം- ഇതാണ് സംഗീത മത്സരങ്ങളെക്കുറിച്ചുള്ള മാസ്റ്ററുടെ കാഴ്ചപ്പാട്