തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശ വർക്കർമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് ചര്‍ച്ച നടക്കുക.
ഇത് മൂന്നാം തവണയാണ് ആശമാരുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. സമരക്കാര്‍ക്കൊപ്പം സിഐടിയു- ഐഎന്‍ടിയുസി നേതാക്കളെയും ആരോഗ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. എന്നാൽ തങ്ങൾ ഉന്നയിച്ച വിഷയങ്ങൾ പരിഗണിക്കണമെന്നും പ്രഖ്യാപനങ്ങൾ അല്ല ഉറപ്പുകൾ ആണ് വേണ്ടതെന്നും സമര സമിതി നേതാക്കൾ പറഞ്ഞു.
അതേസമയം ആശമാരുടെ നിരാഹാര സമരം ഇന്ന് 15 ാം ദിവസത്തിലേക്ക് കടന്നു. രാപകൽ സമരം 53 ാം ദിവസവും തുടരുകയാണ്. ആശമാർക്ക് പിന്തുണയുമായി ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്റെ നേതൃത്തില്‍ നേതാക്കള്‍ സമരപ്പന്തലിലെത്തും.
അതിനിടെ ആശമാരുടെ സമരത്തെ സർക്കാർ ഇനിയും കണ്ടില്ലെന്ന് നടിക്കരുതെന്ന് സാംസ്കാരിക കൂട്ടായ്മ പറഞ്ഞു. സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.