കൊച്ചി: കേരളം കാത്തിരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിക്കപ്പെട്ടതോടെ രാഷ്ട്രീയ പോരാട്ടം പുതിയ തലത്തിലേക്ക്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി.
അടുത്ത 24 മണിക്കൂറിനുള്ളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും,
നാളെ ഡൽഹിയിലെത്തിയ ശേഷം അന്തിമ പട്ടിക പുറത്തുവിടുമെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രൂപ്പ് രാഷ്ട്രീയത്തിന് വിട; വിജയസാധ്യത മാത്രം മാനദണ്ഡമെന്ന് സതീശൻ
സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇത്തവണ ഗ്രൂപ്പ് താല്പര്യങ്ങൾക്ക് സ്ഥാനമില്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.
“എറണാകുളം ജില്ലയിലോ കേരളത്തിൽ മറ്റെവിടെയെങ്കിലുമോ ഗ്രൂപ്പിന്റെ പേരിൽ സീറ്റ് പങ്കുവെക്കുന്ന കാലം അസ്തമിച്ചു.
ഗ്രൂപ്പിന് പകരമായി ഓരോ മണ്ഡലത്തിലെയും വിജയസാധ്യത മാത്രമാണ് ഞങ്ങൾ പരിഗണിക്കുന്നത്. നേതാക്കൾ ഒരുമിച്ചിരുന്ന് കൃത്യമായ കൂടിയാലോചനകൾ നടത്തിയാണ് തീരുമാനമെടുക്കുന്നത്.
യുഡിഎഫിൽ ഒരു തർക്കവുമില്ല. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായുള്ള ചർച്ചകൾ വെറും അരമണിക്കൂർ കൊണ്ട് പൂർത്തിയായി,” അദ്ദേഹം പറഞ്ഞു.
ലക്ഷ്യം നൂറിലധികം സീറ്റുകൾ; പുതുയുഗപ്പിറവിക്ക് കേരളം സാക്ഷ്യം വഹിക്കുമെന്ന് പ്രതിപക്ഷം
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തെ ഉപതെരഞ്ഞെടുപ്പുകളിലെ ഉജ്ജ്വല മുന്നേറ്റവും തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി.
തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് ഭൂരിപക്ഷം വലിയ രീതിയിൽ വർദ്ധിപ്പിക്കാൻ സാധിച്ചത് ജനവികാരം തങ്ങൾക്കൊപ്പമാണെന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വീടിനകത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തുവെച്ചു; വിഷപ്പുക ശ്വസിച്ച് മുത്തച്ഛനും മൂന്ന് കുട്ടികളും മരിച്ചു
ഖജനാവിലെ പണം ധൂർത്തടിച്ചുള്ള പ്രചരണം; സർക്കാരിനെതിരെ രൂക്ഷവിമർശനം
സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനങ്ങളുടെ പണമെടുത്ത് പരസ്യം നൽകി പ്രചരണം നടത്തിയ ഇടത് സർക്കാരിനെ സതീശൻ രൂക്ഷമായി വിമർശിച്ചു.
കേരളം സാമ്പത്തികമായി കൂപ്പുകുത്തുമ്പോൾ കോടിക്കണക്കിന് രൂപയുടെ പരസ്യം നൽകിയ മറ്റൊരു കാലം ഉണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ഇത്തരം ധൂർത്തുകൾക്ക് അന്ത്യമായെന്നും അദ്ദേഹം പറഞ്ഞു.
ഒരു സർക്കാരിനെതിരായ ജനങ്ങളുടെ അതിശക്തമായ പ്രതിഷേധം ഈ പോരാട്ടത്തിൽ പ്രതിഫലിക്കുമെന്നും സതീശൻ പ്രത്യാശ പ്രകടിപ്പിച്ചു.
English Summary
Following the ECI announcement of the Kerala Assembly election dates (Polling on April 9), Opposition Leader V.D. Satheesan stated that the UDF candidate list would be finalized within 24 hours. Speaking in Kochi, he emphasized that “group politics” has ended within the party and seat sharing is based solely on candidate winnability. Satheesan expressed strong confidence that the UDF would secure over 100 seats, citing recent by-election successes.









