സംസ്ഥാനത്തെ വിവിധ മലയോര മേഖലകൾ കാട്ടുതീ ഭീതിയിൽ
വേനൽ കടുക്കുകയും വേനൽമഴ കുറയുകയും ചെയ്തതോടെ സംസ്ഥാനത്തെ വിവിധ മലയോര മേഖലകൾ കാട്ടുതീ ഭീതിയിലായി.
കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിൽ തന്നെ കരിമ്പൻ, തടിയമ്പാട്, വാഴത്തോപ്പ് എന്നിവിടങ്ങളിൽ ഏക്കർകണക്കിന് കൃഷിഭൂമിയും സർക്കാർ ഭൂമിയുമാണ് കത്തിനശിച്ചത്.
വാഴത്തോപ്പ് ഭാഗത്തേക്ക് കാട്ടുതീ പടർന്നെങ്കിലും ഇടുക്കി അഗ്‌നിരക്ഷാസേനയുടെ ഇടപെടലിൽ കാട്ടുതീ തടയാൻ കഴിഞ്ഞു.
കഞ്ഞിക്കുഴി മാക്കുപാറയിൽ പുരയിടങ്ങളിലും ചേലച്ചുവട് കട്ടിങ്ങിലും തീപിടുത്തമുണ്ടായി. സാധാരണയായി രണ്ടു ഫയർ എൻജിനുകളിൽ കൂടുതൽ അഗ്‌നിരക്ഷാനിലയങ്ങളിൽ കാണാറില്ല എന്നതിനാൽ ഒരേ സമയം പല സ്ഥലങ്ങളിൽ തീപിടുത്തമുണ്ടാകുന്നത് അഗ്‌നിരക്ഷാസേനയെയും വലയ്ക്കുന്നുണ്ട്.
സ്വാഭാവിക രീതിയിൽ ഉണ്ടാകുന്ന കാട്ടുതീ വനത്തിലും മലനിരകളിലും ഇപ്പോൾ അപൂർവമാണെന്ന് അഗ്‌നിരക്ഷാസേന പറയുന്നു.
പലപ്പോഴും പുരയിടങ്ങളിലെ പച്ചുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. തീ കത്തിച്ച ശേഷം പൂർണമായും കെടും മുൻപ് കത്തിച്ചവർ സ്ഥലത്തു നിന്നും മടങ്ങും.
പിന്നീട് ശക്തമായ കാറ്റിൽ കെടാതെ കിടക്കുന്ന കനലുകൾ ആളിക്കത്തും. ഉപയോഗമില്ലാത്ത വസ്തുക്കൾ കത്തിച്ച ശേഷം വെള്ളമൊഴിച്ച് പൂർണമായും അണഞ്ഞെന്ന് ഉറപ്പുവരുത്തണം.
ഉച്ച സമയത്ത് തീയിടുന്നത് പൂർണമായും ഒഴിവാക്കണം. വലിയ തോട്ടങ്ങളിൽ തോട്ടം ഉടമകൾ സ്വന്തം ഉത്തരവാദിത്വത്തിൽ രണ്ടു മീറ്റർ വീതിയിൽ ഫയർ ലൈൻ തെളിക്കണം.
സ്ഥിരമായി തീപിടുത്തമുണ്ടാകുന്ന പഞ്ചായത്തുകൾ അഗ്‌നിരക്ഷാസേനയുമായി ബന്ധപ്പെട്ടാൽ വേണ്ട നിർദേശവും സഹായവും നൽകുവാൻ അതാത് പ്രദേശത്തെ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ തയാറാണ്.
വൈദ്യുതി ലൈനുകൾ കടന്നു പോകുന്ന പ്രദേശത്ത് ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ ഉണങ്ങിയ പുല്ലിന് തീപിടിച്ച് പടരാനുള്ള സാധ്യതകൾ ഏറെയാണ്. ഫയർലൈനുകൾ തെളിക്കുന്നത് ഇത്തരത്തിൽ തീപടരാതിരിക്കാൻ സഹായിക്കും.









