കൊച്ചി: വൈഗ കൊലക്കേസിൽ പിതാവ് സനു മോഹന്‍ കുറ്റക്കാരന്‍ കുറ്റക്കാരാണെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞു. ശിക്ഷാവിധിയില്‍ വാദം ഉച്ചക്കു ശേഷം നടക്കും. കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നീ വകുപ്പുകൾക്ക് പുറമേ ജുവനൈൽ ജസ്റ്റിസ് ആക്ടും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. 2021 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം.
13 വയസായ വൈഗയെ ശീതളപാനീയത്തിൽ മദ്യം നൽകി അബോധാവസ്ഥയിലാക്കി സനു മോഹൻ മുട്ടാർ പുഴയിലെറിഞ്ഞെന്നാണ് കേസ്. 2021 മാർച്ചിലാണ് സനുമോഹനെയും മകളായ വൈഗയെയും കാണാതായതായി കുടുംബം പൊലീസിൽ പരാതി നൽകുന്നത്. ആലപ്പുഴയിലെ ഭാര്യവീട്ടിൽ നിന്നും ബന്ധുവിന്‍റെ വീട്ടിലേക്ക് എന്ന് പറഞ്ഞ് സനു മോഹൻ വൈഗയുമായി ഇറങ്ങുകയായിരുന്നു. തുടർന്ന് മാർച്ച് 22ന് മുട്ടാർ പുഴയിൽ വൈഗയുടെ മൃതദേഹം കണ്ടെത്തി. സനുമോഹനും പുഴയിൽ ചാടി ആത്മഹത്യ ചെയ്തെന്ന ധാരണയിൽ രണ്ട് ദിവസം തെരച്ചിൽ നടത്തിയിരുന്നു.
സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്ന സനു മോഹൻ മകളെ കൊന്ന് നാട് വിട്ടതായി അന്വേഷണത്തിൽ തെളിയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ ഒരു മാസത്തിന് ശേഷം കർണാടകയിലെ കാർവാറിൽ വെച്ചാണ് സനുമോഹൻ പിടിയിലായത്. സംഭവം നടന്ന് 81-ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 1200 പേജുള്ള കുറ്റപത്രത്തിൽ 300 പേരുടെ സാക്ഷി മൊഴികളാണുള്ളത്. ഇതിൽ 97 പേരെ പ്രൊസിക്യൂഷൻ വിസ്തരിച്ചു. വിചാരണ വേളയിൽ അതി വൈകാരികമായി പ്രതികരിച്ച സനുമോഹൻ കുറ്റം കോടതിയിൽ സമ്മതിച്ചു. വെള്ളത്തിൽ മുങ്ങി ശ്വാസം മുട്ടിയാണ് വൈഗ മരിച്ചതെന്ന കണ്ടെത്തിയ ഡോക്ടറാണ് കേസിലെ പ്രധാന സാക്ഷി.
കൊലപാതകം, കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ മദ്യം നൽകുക, തെളിവ് നശിപ്പിക്കുക, എന്നി വകുപ്പുകൾക്ക് പുറമെ ജുവനൈൽ ജസ്റ്റിസ് ആക്ടും സനു മോഹനെതിരെ ചുമത്തിയിട്ടുണ്ട്. 134 തൊണ്ടിമുതലുകളും 34 രേഖകളും തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.