കിംഗോ ബൗണ്ടറി കിംഗോ; ആരാണ് കേമൻ? ഒരുപക്ഷേ — ക്രിക്കറ്റ് ദൈവത്തിനും മുകളിലേയ്ക്ക്
ഇന്ത്യ ആറാം തവണയും അണ്ടർ–19 ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോൾ അതിശയമൊന്നുമുണ്ടായില്ല. എന്നാൽ ഓരോ മത്സരവും മുന്നേറുന്തോറും ഒരാൾ മാത്രം അതിശയമായി മാറുകയായിരുന്നു — പതിനാലുകാരൻ വൈഭവ് സൂര്യവംശി.
ലോകകപ്പ് ഫൈനലിൽ വെറും 80 പന്തിൽ 175 റൺസ്.
കിരീടത്തേക്കാൾ ഉയർന്നുനിന്ന ഇന്നിങ്‌സ്. ലോകോത്തര ബോളർമാരെ നിലംപരിശാക്കി ഐപിഎല്ലിൽ തന്നെ ചരിത്രം കുറിച്ച ഈ കൗമാരക്കാരൻ ഇനി സോഷ്യൽ മീഡിയയിലെ മാത്രം വിഷയം അല്ല; ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ചർച്ചയാണ്.
ഐപിഎല്ലിൽ സെഞ്ചറി നേടിയപ്പോഴും ചിലർ സംശയിച്ചു. “ഭാഗ്യം കൊണ്ടാകാം” എന്ന വിലയിരുത്തലുകൾ. പക്ഷേ ഭാഗ്യം കൊണ്ടുമാത്രം ഒരു പതിനാലുകാരൻ എല്ലാ ഫോർമാറ്റുകളിലും ഒരേ തിളക്കത്തോടെ മുന്നേറുമോ?
ഉത്തരമൊന്നേയുള്ളൂ — ഇല്ല.
വൈഭവിന്റെ ബാറ്റ് സംസാരിക്കുന്നത് ടാലന്റിന്റെ ഭാഷയിലാണ്.
ടെസ്റ്റായാലും ഏകദിനമായാലും ടി20 ആയാലും, വൈഭവ് ക്രീസിലെത്തിയാൽ അടുത്ത റെക്കോർഡ് എന്തായിരിക്കും എന്നതാണ് ഇനി ചോദ്യം.
ഇന്ത്യൻ ക്രിക്കറ്റിലെ പ്രതിഭയുടെ മാനദണ്ഡം സച്ചിൻ ടെൻഡുൽക്കർ തന്നെയാണ്; അതിന് ശേഷം വിരാട് കോലി. സ്വാഭാവികമായും വൈഭവിന്റെ മിന്നിത്തിളക്കം താരതമ്യങ്ങൾക്ക് വഴിയൊരുക്കി.
കോലി അണ്ടർ–19 ടീമിൽ തിളങ്ങിയത് പതിനേഴാം വയസ്സിൽ. 2008ൽ ഏകദിനത്തിലേക്കും, 2010ൽ ടി20യിലേക്കും, തുടർന്ന് ടെസ്റ്റിലേക്കും എത്തി. എന്നാൽ വൈഭവ് പതിനാലാം വയസ്സിൽ തന്നെ അണ്ടർ–19 ദേശീയ ടീമിലും ഐപിഎല്ലിലുമെല്ലാം തന്റെ മുദ്ര പതിപ്പിച്ചു കഴിഞ്ഞു.
കോലി അണ്ടർ–19 കളിച്ച പ്രായത്തിലെത്തുമ്പോൾ വൈഭവ് എത്ര റെക്കോർഡുകൾ തകർക്കുമെന്നതാണ് ഇനി കാത്തിരിക്കേണ്ടത്.
സംഖ്യകൾ തന്നെ വ്യത്യാസം പറയുന്നു.
അണ്ടർ–19 ടീമിനായി വെറും 20 ഇന്നിങ്സിൽ 1047 റൺസ് — 54 ശരാശരിയും 156.06 സ്ട്രൈക്ക് റേറ്റും.
കോലിക്ക് 978 റൺസ് നേടാൻ 25 ഇന്നിങ്സ് വേണ്ടിവന്നു; ശരാശരി 46.57, സ്ട്രൈക്ക് റേറ്റ് 85.56.
കോലി ഇന്നിങ്സ് പണിയുന്ന കലാകാരൻ.
വൈഭവ് ആദ്യ പന്ത് മുതൽ ആക്രമണം.
അതിനാലാണ് “ബൗണ്ടറി കിംഗ്” എന്ന പേര് ഇത്ര ചെറുപ്പത്തിൽ തന്നെ അവന് സ്വന്തമായത്.
അണ്ടർ–19 ക്രിക്കറ്റിൽ മാത്രമല്ല, രഞ്ജി ട്രോഫി, സയ്യദ് മുഷ്താഖ് അലി, വിജയ് ഹസാരെ, ഐപിഎൽ — എല്ലായിടത്തും റെക്കോർഡുകൾ തകർത്താണ് വൈഭവിന്റെ മുന്നേറ്റം.
ലിസ്റ്റ്–എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചറിയടക്കം നിരവധി ലോകറെക്കോർഡുകൾ ഇതിനകം അവന്റെ പേരിലായി.
ഇനി ബാക്കി ഒന്നേയുള്ളൂ — ദേശീയ ടീമിലേക്കുള്ള വിളി. വരാനിരിക്കുന്ന ഐപിഎൽ സീസൺ അതിനുള്ള വാതിൽ തുറക്കുമെന്നാണ് സൂചന.
ആക്രമണ ഗെയിമിനൊപ്പം എതിരാളികളുടെ തന്ത്രങ്ങൾ വായിച്ച് അഡാപ്റ്റ് ചെയ്യാനുള്ള “കോലി മാജിക്” കൂടി കൈവരിക്കാൻ കഴിഞ്ഞാൽ വൈഭവ് കോലിക്കും അപ്പുറം പോകും.
ഒരുപക്ഷേ — ക്രിക്കറ്റ് ദൈവത്തിനും മുകളിലേയ്ക്ക്.
എന്നാൽ കളത്തിനപ്പുറം അച്ചടക്കവും വിനയവുമാണ് അതിന് അടിസ്ഥാനം. രാഹുൽ ദ്രാവിഡും കുമാർ സംഗക്കാരയും പോലുള്ള ഇതിഹാസങ്ങൾ വൈഭവിന് നൽകിയ ഏറ്റവും വലിയ പാഠവും അതുതന്നെ.
അത് നെഞ്ചേറ്റാൻ കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിൽ ‘വൈഭവം യുഗം’ ആരംഭിക്കാൻ അധികകാലമില്ല.
English Summary
India’s sixth Under-19 World Cup win had a familiar ring, but the tournament truly belonged to 14-year-old Vaibhav Suryavanshi. His sensational 175 off just 80 balls in the final elevated him beyond the trophy itself. Already a record-breaker in IPL and domestic cricket, Vaibhav’s consistency across formats sets him apart from mere prodigies. Comparisons with Virat Kohli have begun, with numbers favouring the young sensation at a much earlier age. If discipline and adaptability complement his aggressive style, Indian cricket may soon witness the dawn of the “Vaibhav Era.”
vaibhav-suryavanshi-under-19-world-cup-new-era-indian-cricket
Vaibhav Suryavanshi, Under 19 World Cup, Indian Cricket, IPL Sensation, Young Cricketer, Cricket Records, Virat Kohli Comparison, Future of Indian Cricket









