തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് 20 കാരിയുടെ വയറ്റിൽ നിന്നും അണ്ഡാശയ മുഴ നീക്കം ചെയ്തത്. പോത്തന്നൂർ സ്വദേശിനിയായ യുവതിയുടെ വയറ്റിലായിരുന്നു മുഴ. അസഹനീയമായ വയറുവേദന ഗ്യാസ് സംബന്ധമായ അസുഖമാണെന്ന് തെറ്റുധരിച്ച് പലവിധ ചികിത്സകൾ നടത്തിയെങ്കിലും അതൊന്നും തന്നെ ഫലം കണ്ടിരുന്നില്ല.
പിന്നീട് വയർ വലുതായി വരാൻ തുടങ്ങിയപ്പോഴാണ് യുവതി നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. അപ്പോഴാണ് അണ്ഡാശയ മുഴയാണ് വേദനയ്ക്ക് പിന്നിലെ കാരണമെന്ന് പരിശോധനയിൽ നിന്നും വ്യക്തമായത്. ശേഷം വിശദമായ പരിശോധനയിൽ ക്യാൻസർ സാധ്യത ഉൾപ്പടെ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സർജറി നടത്തിയത് .
7.1 കിലോ ഭാരമുള്ള മുഴ അങ്ങനെതന്നെ നീക്കം ചെയ്യുന്നത് കുട്ടിയുടെ ഭാവി ജീവിതത്തെ സാരമായി ബാധിക്കുമെന്നതിനാൽ മുഴയിൽ നിന്നുള്ള നീര് വലിച്ചെടുത്ത ശേഷമാണ് സർജറി നടത്തി മുഴ പുറത്തെടുത്തത്.ഏഴ് ലിറ്ററോളം വരുന്ന നീരാണ് ഇത്തരത്തിൽ വലിച്ചെടുത്ത്.
ഗൈനക്കോളജിസ്റ്റ് ഡോ. ഗീത ഷാനവാസിൻറെയും അനസ്തീഷ്യോളജിസ്റ്റുമാരായ ഡോ. നിഷ, ഡോ. അനുഷ, സീനിയർ നഴ്സിംഗ് ഓഫീസർ സുജ എസ് ജി, നഴ്സിംഗ് ഓഫീസർമാരായ സ്മിത, അംബിക, ഒ ടി ടെക്നീഷ്യൻ ആര്യ എന്നിവരുടെയും നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ പൂർത്തിയാക്കിയത്. സർജറി വിജയകരമായി നടന്നെന്നും യുവതി ആശുപത്രി വിട്ടതായും ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ്‌കുമാർ അറിയിച്ചു.