പത്തനംതിട്ട: കടമ്പനാട് വില്ലേജ് ഓഫീസർ മനോജിൻറെ ആത്മഹത്യയിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് കളക്ടർക്ക് പരാതി നൽകി സഹപ്രവർത്തകരായ മറ്റ് വില്ലേജ് ഓഫീസർമാർ.
12 വില്ലേജ് ഓഫീസർമാർ ഒപ്പിട്ട പരാതി കളക്ടർക്ക് നൽകി. മണ്ണെടുപ്പുമായി ബന്ധപ്പെട്ട ജോലി ചെയ്യാൻ കഴിയാത്ത തരത്തിൽ ബാഹ്യ ഇടപെടലുകൾ കൂടി വരുന്നതായും വില്ലേജ് ഓഫീസർമാരുടെ പരാതിയിലുണ്ട്. ഭരണകക്ഷിയിലെ നേതാക്കളിൽ നിന്ന് മനോജിന് സമ്മർദ്ദമുണ്ടായിരുന്നതായി നേരത്തെ ബന്ധുക്കൾ അറിയിച്ചിരുന്നു.
ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തണമെന്നും വില്ലേജ് ഓഫീസർമാർ നൽകിയ പരാതിയിൽ പറയുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മനോജിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് നടക്കുന്ന മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ നേതാക്കളുമായി പ്രശ്നമുണ്ടായിരുന്നതായും ഇതിൽമനോജിന് മാനസിക സമ്മർദ്ദമുണ്ടായിരുന്നതായും ബന്ധുക്കൾ അന്ന് തന്നെ പരാതിപ്പെട്ടിരുന്നു.
മനോജ് ഉപയോഗിച്ചിരുന്ന ഔദ്യോഗിക ഫോൺ ചില ഉദ്യോഗസ്ഥർ എടുത്തുകൊണ്ട് പോയതിലും കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു. ബന്ധുക്കളുടെ പരാതിക്ക് സമാനമായ പരാതിയാണ് ഇതിനെല്ലാം ശേഷം ഇപ്പോൾ മനോജിൻറെ സഹപ്രവർത്തകരായ മറ്റ് വില്ലേജ് ഓഫീസർമാർ നൽകിയിരിക്കുന്ന പരാതിയും.