കൈവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി മോസ്‌കോയിൽ നടത്തിയ കൂടിക്കാഴ്ച്ചയിൽ ആശങ്ക പ്രകടിപ്പിച്ച് ഉക്രൈൻ പ്രസിഡന്റ് വോലോഡൈമർ സെലൻസ്‌കി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കുറ്റവാളിയെ മോസ്കോയിൽ വെച്ച് ആലിംഗനം ചെയ്യുന്ന കാഴ്ച്ച സമാധാന ശ്രമങ്ങൾക്ക് മേലുള്ള വിനാശകരമായ പ്രഹരമാണെന്നും ഇന്ത്യയുടെ നിലപാട് തീർത്തും നിരാശാജനകമാണെന്നും സെലൻസ്കി പറഞ്ഞു.Ukrainian President expresses concern over Narendra Modi’s meeting with Russian President Vladimir Putin in Moscow
ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തലവൻ കെട്ടിപ്പിടിച്ചത് ലോകത്തെ ഏറ്റവും വലിയ ക്രിമിനലിനെയാണെന്ന് സെലൻസ്‌കി അഭിപ്രായപ്പെട്ടു. കീവിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് റഷ്യൻ മിസൈൽ ആക്രമണം നടന്ന അതേ ദിവസം തന്നെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ മോസ്‌കോ സന്ദർശനം. ‘വലിയ നിരാശയും സമാധാന ശ്രമങ്ങൾക്കുള്ള കനത്ത പ്രഹരവുമാണ്’. സെലൻസ്‌കി അഭിപ്രായപ്പെട്ടു. കീവിലെ ആശുപത്രിക്ക് നേർക്കുണ്ടായ മിസൈൽ ആക്രമണത്തിൽ 38 പേരാണ് മരിച്ചത്. 190 ലേറെ പേർക്ക് പരിക്കേറ്റു.
യുക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിനു ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മോസ്‌കോയിലെത്തുന്നത്. പുടിനുമായുള്ള കൂടിക്കാഴ്ചയിൽ യുക്രൈൻ സംഘർഷവും ചർച്ചയായി. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് നരേന്ദ്രമോദി പുടിനോട് ആവശ്യപ്പെട്ടു. പരമാധികാരവും രാജ്യാതിർത്തികളും സംബന്ധിച്ച യുഎൻ ചാർട്ടർ മാനിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
കൂടിക്കാഴ്ചയ്ക്കിടെ മോദിയും പുടിനും പരസ്പരം കെട്ടിപ്പിടിക്കുന്നതും ചായ കുടിക്കുന്നതും ഇലക്ട്രിക് വാഹനത്തിൽ സഞ്ചരിക്കുന്നതും ഒരു കുതിര പ്രദർശനം കാണുന്നതും അടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചിരുന്നു. റഷ്യയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെയും നരേന്ദ്രമോദി അഭിവാദ്യം ചെയ്തിരുന്നു.