തൊടുപുഴ: ഏറ്റുമാനൂരിൽ ആത്മഹത്യ ചെയ്ത തൊടുപുഴ ചുങ്കം സ്വദേശി ഷൈനിയുടെ കടം വീട്ടി യു.കെ മലയാളികൾ.
ഷൈനിയുടെ കുടുംബശ്രീയിലെ കടം യുകെയിലെ പ്രവാസി മലയാളി സംഘടനയായ ഇടുക്കി ചാരിറ്റി ഗ്രൂപ്പാണ് വീട്ടിയത്.
ഷൈനിയും രണ്ട് പെൺമക്കളും ഏറ്റുമാനൂരിൽ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
യുകെയിലെ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ധനസമാഹരണത്തിലൂടെ ലഭിച്ച 945 പൗണ്ട് (103399 രൂപ) കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ് വഴി കുടുംബശ്രീ പ്രവർത്തകർക്ക് കൈമാറുകയായിരുന്നു.
ഷൈനിക്ക് കുടുംബശ്രീയിൽ 95,225 രൂപയുടെ കടമുണ്ടായിരുന്നു. കടം വീട്ടിയ ശേഷം ബാക്കിയായ 8147 രൂപയുടെ ചെക്ക് കരിങ്കുന്നത്തെ കിടപ്പുരോഗിയായ വരകിൽ വീട്ടിൽ വി.കെ ഷാജിക്ക് ഏഴാം വാർഡ് മെമ്പർ ബീന റോബി മുഖേന നൽകി.
ഷൈനിയുടെ കടം വീട്ടുന്നതിന് നടത്തിയ സഹായത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നെങ്കിലും അതൊന്നും കാര്യമാക്കാതെ സഹകരിച്ച എല്ലാവർക്കും ഇടുക്കി ചാരിറ്റിക്കുവേണ്ടി കൺവീനർ സാബു ഫിലിപ്പ് നന്ദി അറിയിച്ചു.
കൂലിപ്പണിക്കാരായ 13 കുടുംബശ്രീ കുടുംബങ്ങൾക്ക് ഈ പണം ബാധ്യതയാകാതിരിക്കുക എന്നതായിരുന്നു ഇടുക്കി ചാരിറ്റിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
ധനശേഖരണത്തിൽ സഹകരിച്ച യുകെയിലെ സൗത്ത് എൻഡിൽ താമസിക്കുന്ന റിട്ട. ഇലക്ട്രിസിറ്റി ബോർഡ് എൻജിനീയർ ജിമ്മി ചെറിയാൻ, ലിവർപൂൾ ക്‌നാനായ കമ്മ്യൂണിറ്റി പ്രസിഡന്റ് ലാലു തോമസ്, ലിവർപൂൾ മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി ബിജു ജോർജ് എന്നിവർക്ക് ഭാരവാഹികൾ പ്രത്യേകനന്ദി അറിയിച്ചു.