തിരുവനന്തപുരം: ഹൈഡ്രജൻ ബലൂണിനൊപ്പം നഷ്ടമായ സ്വർണവള കണ്ടെത്താൻ സഹായം തേടി യുവാവ്. തിരുവനന്തപുരം സ്വദേശിയായ ഉണ്ണികൃഷ്ണനാണ് മകളുടെ സ്വർണവള കണ്ടെത്താൻ സഹായിക്കണമെന്ന ആവശ്യവുമായി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടത്. ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനിടെയാണ് ഉണ്ണികൃഷ്ണന്റെ രണ്ടര വയസുള്ള മകളുടെ സ്വർണവള നഷ്ടമായത്.
കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് സംഭവം. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര ദർശനത്തിനും പരിപാടികളും കാണാനെത്തിയതായിരുന്നു ഉണ്ണികൃഷ്ണനും കുടുംബവും. ഉത്സവത്തിൽ പങ്കെടുക്കാൻ ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ മകൾക്ക് കളിക്കാനായി ഹൈഡ്രജൻ ബലൂൺ വാങ്ങി നൽകി. ബലൂൺ നഷ്ടപ്പെടാതിരിക്കാൻ കുട്ടിയുടെ സ്വർണ്ണ വളയിലായിരുന്നു ബലൂണിൻറെ ചരട് കെട്ടിയിരുന്നുത്. എന്നാൽ അബദ്ധത്തിൽ കുട്ടി വള ഊരുകയും പ്ലെയിനിൻറെ ആകൃതിയിലുള്ള ബലൂൺ പറന്ന് പോവുകയായിരുന്നു.
താൻ ഏറെ നേരെ ബലൂണിന് പിന്നാലെ പോയെങ്കിലും ഉയരത്തിൽ പറന്ന് പോയെന്നും ആൾക്കൂട്ടത്തിനിടയിൽ ബലൂണിനെ പിന്തുടരാനായില്ലെന്നും ഉണ്ണികൃഷ്ണൻ പറയുന്നു. വിവരം ക്ഷേത്രത്തിന് മുന്നിലുള്ള പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചിരുന്നു. ആർക്കെങ്കിലും സഹായിക്കാനാകുമെന്ന് കരുതിയാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ആർക്കെങ്കിലും വള കിട്ടിയാൽ തിരികെ നൽകുമെന്ന് പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം
Hi WIT,
ആറ്റുകാൽ ക്ഷേത്ര പരിസരത്തു വച്ചു 24/02/2024 രാത്രി ഒൻപത് മണിക്ക് എന്റെ മോൾടെ (2.5 വയസ്സ് ) കൈയിൽ ഉണ്ടായിരുന്ന വിമാനത്തിൻറെ ഷേപ്പ് ഉള്ള ഹൈഡ്രജൻ ബലൂൺ കൈ വിട്ടു പോവുകയും ചരട് കെട്ടിയിരുന്ന സ്വർണ വള അതിനോടൊപ്പം ഉയർന്നു പോവുകയും നഷ്ടപ്പെടുകയും ചെയ്തു. കണ്ടു കിട്ടുന്നവർ ഈ നമ്പർ 9745528394, അല്ലെങ്കിൽ ആറ്റുകാൽ ക്ഷേത്ര പരിസരത്തുള്ള പോലീസ് കണ്ട്രോൾ റൂമിലോ ബന്ധപ്പെടുക.