കാറും ആംബുലൻസും കൂട്ടിയിടിച്ച് അപകടം
കുന്നംകുളം: ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തൃശ്ശൂര്‍ കാണിപ്പയ്യൂര്‍ കുരിശുപള്ളിക്ക് സമീപത്തു വെച്ചാണ് അപകടമുണ്ടായത്.
ആംബുലന്‍സിലുണ്ടായിരുന്ന രോഗി കണ്ണൂര്‍ സ്വദേശി കുഞ്ഞിരാമന്‍ (87), കാർ യാത്രക്കാരിയായ കുന്നംകുളം സ്വദേശി പുഷ്പ (55) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച നാലോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുന്നംകുളത്ത് നിന്ന് ചൂണ്ടല്‍ ഭാഗത്തേക്ക് പോയിരുന്ന കാറും കണ്ണൂര്‍ ഭാഗത്തേക്ക് പോയിരുന്ന ആംബുലന്‍സും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിന്റ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. റോഡിന്റെ വലതുഭാഗത്ത് കൂടി പാഞ്ഞെത്തിയ കാര്‍ ആംബുലന്‍സില്‍ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് റോഡിന് കുറുകേ മറിഞ്ഞു. കൂടാതെ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന ആളുകള്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചത്.
ഡ്രൈവിങ് പഠനത്തിനിടെ ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്റർ! കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി; 4 പേരുടെ നില ഗുരുതരം
തിരുവനന്തപുരം: അമിത വേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി 5 പേർക്ക് ഗുരുതര പരുക്ക്. ഇതിൽ നാലു പേരുടെ നില അതീവഗുരുതരമാണ്.
തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. അതേ സമയം പരിക്കേറ്റ നാലുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജനറൽ ആശുപത്രിക്ക് മുന്നിൽ നിർത്തിയിട്ട ഓട്ടോയിലും കാറിലും ഇടിച്ചശേഷമാണ് പൂർണമായും നിയന്ത്രണം വിട്ട കാർ തൊട്ടടുത്തുള്ള നടപ്പാതയിലേക്ക് കാർ ഇടിച്ചു കയറിയത്.
പരുക്കേറ്റവരിൽ രണ്ടുപേർ ഓട്ടോഡ്രൈവർമാരും രണ്ടുപേർ കാൽനടയാത്രക്കാരുമാണ്. വഴിയാത്രക്കാരിയായ സ്ത്രീക്കടക്കം തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരു ഓട്ടോ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.
വട്ടിയൂർക്കാവ് വലിയവിള സ്വദേശി എ.കെ വിഷ്ണുനാഥാണ് (25) കാര്‍ ഓടിച്ചിരുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഡ്രൈവിങ് പഠനത്തിനിടെയാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ. ബ്രേക്കിനു പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പുറത്തു വരുന്നന്ന പ്രാഥമിക വിവരം.
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു
മലപ്പുറം: മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കൊണ്ടോട്ടി തുറക്കലിലാണ് അപകടമുണ്ടായത്. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സന എന്ന ബസിനാണ് തീപിടിച്ചത്.
അപകടത്തിൽ ബസ് മുഴുവനും കത്തി നശിച്ച നിലയിലാണ്. മുൻഭാഗത്ത് നിന്നും ചെറിയ രീതിയിൽ തീ കത്തിയതിനെ തുടർന്ന് ഡ്രൈവർ ഉടൻ തന്നെ വാഹനം നിർത്തുകയായിരുന്നു.
പെട്ടെന്ന് യാത്രക്കാരെയും ജീവനക്കാരെയും ഇറക്കിയതിനാൽ ആർക്കും പരിക്കോ ആളപായമോ ഉണ്ടാകാതെ രക്ഷപ്പെട്ടു. പിന്നാലെ ബസിൽ തീ ആളിപ്പടരുകയായിരുന്നു.
ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഇതു വരെ പൂർണമായും തീ കെടുത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. വലിയ തോതിൽ യാത്രക്കാരുണ്ടായിരുന്ന ബസിനായിരുന്നു തീപിടിച്ചത്.
Summary: Two people were killed in a collision between an ambulance and a car near Kurishupalli, Kanippayur, Thrissur. The victims were Kunhiraman (87) from Kannur, a patient in the ambulance, and Pushpa (55) from Kunnamkulam, a passenger in the car.