കൊച്ചി: സൈക്കിൾ പമ്പിനുള്ളിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച നാലുപേരെ പോലീസ് പിടികൂടി. 15 കിലോ കഞ്ചാവുമായി നാല് ഇതരസംസ്ഥാന തൊഴിലാളികളാണ് പിടിയിലായത്.
വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റാഖിബുൽ മൊല്ല (21), സിറാജുൽ മുൻഷി (30), റാബി(42), സെയ്ഫുൽ ഷെയ്ഖ് (36) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരിേ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
പ്രതികൾ മുർഷിദാബാദിൽ നിന്ന് കഞ്ചാവ് ബസ് മാർഗം എറണാകുളത്തേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് അങ്കമാലിയിൽ നിന്ന് കാക്കനാട്ടേക്ക് ഓട്ടോയിൽ കടത്തുമ്പോഴാണ് രഹസ്യവിവരം ലഭിച്ച പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. സൈക്കിൾ പമ്പുകൾ മുറിച്ചതിനുശേഷം ഇതിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
മൂവാറ്റുപുഴ,പെരുമ്പാവൂർ അടക്കമുള്ള സ്ഥലങ്ങളിൽ പ്രാദേശിക വില്പന നടത്താനാണ് ഇവർ കഞ്ചാവെത്തിച്ചതെന്നാണ് വിവരം. പ്രതികൾ സ്ഥിരമായി മുർഷിദാബാദിൽ നിന്നും എറണാകുളത്തേക്ക് കഞ്ചാവെത്തിക്കുന്ന സംഘമാണെന്നും പോലീസ് കണ്ടെത്തി.
ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള മയക്കുമരുന്ന് കടത്ത് പിടികൂടുന്നത് റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലതയുടെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി ജെ ഉമേഷ് കുമാർ, ആലുവ ഡി.വൈ.എസ്.പി. ടി. ആർ. രാജേഷ്, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ സാബു.ജി തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
കീം, സിയുഇടി, കുസാറ്റ് പരീക്ഷകൾക്കും വ്യാജ ഹാൾടിക്കറ്റുകൾ നൽകി; ഗ്രീഷ്മക്കെതിരെ വീണ്ടും കേസ്
നെയ്യാറ്റിൻകര: നീറ്റ് പരീക്ഷയ്ക്കായി വ്യാജ ഹാൾടിക്കറ്റ് നൽകിയ കേസിലെ പ്രതി ഗ്രീഷ്മക്കെതിരെ വീണ്ടും പരാതി. കീം, സിയുഇടി, കുസാറ്റ്, സിഎംസി വെല്ലൂർ എന്നിവിടങ്ങളിലെ പ്രവേശനപരീക്ഷയ്ക്കായി ഗ്രീഷ്മ വ്യാജ ഹാൾ ടിക്കറ്റ് നൽകിയെന്നാണ് പരാതി. കണ്ണറവിള സ്വദേശി ആദർശ്, ഇരുവൈക്കോണം സ്വദേശി എസ്. അഭിറാം എന്നിവരാണ് പരാതി നൽകിയത്.
ആദർശിൽ നിന്ന് ജെഇഇ, നീറ്റ്, കീം, ബിറ്റസാറ്റ്, എയിംസ് എന്നിവിടങ്ങളിലെ പ്രവേശനപരീക്ഷകൾക്കു രജിസ്റ്റർ ചെയ്യാനായി 23,300 രൂപ തട്ടിയെടുത്തെന്നും അഭിറാമിൽനിന്ന് ഫീസ് വാങ്ങിയ ശേഷം വിവിധ പ്രവേശനപരീക്ഷകൾക്ക് വ്യാജ ഹാൾടിക്കറ്റുകൾ നൽകിയെന്നുമാണ് പരാതിയിൽ പറയുന്നത്. ആദർശിന്റെ പരാതിയിൽ നെയ്യാറ്റിൻകര പോലീസ് കേസെടുത്തിട്ടുണ്ട്.
അഭിറാമിൽ നിന്ന് നീറ്റ് പ്രവേശനപരീക്ഷയ്ക്ക് ഫീസ് വാങ്ങി ഗ്രീഷ്മ രജിസ്റ്റർചെയ്തു. തുടർന്ന് അഭിറാമിന്റെ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് പത്തനംതിട്ടയിൽ പിടിയിലായ ജിത്തുവിന് ഗ്രീഷ്മ വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ചുനൽകിയത്.
അഭിറാം മണക്കാട് സ്കൂളിലാണ് നീറ്റ് പരീക്ഷ എഴുതിയത്. ഈ രജിസ്റ്റർ നമ്പരും വിലാസവുമുപയോഗിച്ച് പത്തനംതിട്ടയിലെ ഒരു സ്കൂളിന്റെ പേരിൽ പ്രതി ജിത്തുവിന് ഹാൾടിക്കറ്റ് നിർമിച്ചുനൽകുകയായിരുന്നു. തുടർന്ന് പരീക്ഷയ്ക്കിടെയാണ് ജിത്തു പിടിയിലായത്.