പരോൾ വേണമെന്നു ടി.പി. കേസ് പ്രതി
കൊച്ചി: കുഞ്ഞിന്റെ ചോറൂണിന് പരോൾ വേണമെന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിയുടെ ആവശ്യം തള്ളി ഹൈക്കോടതി. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആറാം പ്രതിയായ സിജിത്തിനാണ് കോടതി പരോൾ നിഷേധിച്ചത്.
കുഞ്ഞിന്റെ ചോറൂണിൽ പങ്കെടുക്കുന്നതിനായി സിജിത്തിന് പത്തുദിവസത്തെ പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സി.എസ്. അഞ്ജുവാണ് കോടതിയെ സമീപിച്ചത്.
കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഒരാൾക്ക് കുട്ടി ഉണ്ടായതിനു ശേഷമുള്ള എല്ലാ ചടങ്ങുകൾക്കും പരോൾ അനുവദിക്കാനാകില്ലെന്ന് കോടതി പരോൾ ആവശ്യം നിഷേധിച്ചുകൊണ്ട് വ്യക്തമാക്കി.
ചോറൂണിന്റെ സമയത്ത് കുഞ്ഞിന്റെ പിതാവ് അടുത്തുണ്ടാകണമെന്നു കാണിച്ചായിരുന്നു അഞ്ജു പരോൾ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സിജിത്തിന് കുഞ്ഞ് ജനിച്ചതിനെ തുടർന്ന് പത്ത് ദിവസത്തെ പരോൾ കോടതി അനുവദിച്ചിരുന്നു.
ഇത്തവണ വീണ്ടും പരോൾ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോൾ കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് സിജിത്തിന് പരോൾ നിഷേധിച്ചത്.
കേരളം കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരമായ രാഷ്ടീയ കൊലപാതകം; പ്രതികൾ പാർട്ടിക്കാരായി പോയില്ലെ, ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് പരോൾ ലഭിച്ചത് ആയിരത്തിലേറെ ദിവസങ്ങൾ…
തിരുവനന്തപുരം: മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ച ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വാരിക്കോരി പരോൾ നൽകുന്നതായി റിപ്പോർട്ട്.
നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള പരോളിന്റെ ഞെട്ടിക്കുന്ന കണക്ക് പുറത്ത് വന്നത്.
കെ.സി രാമചന്ദ്രനും ട്രൗസർ മനോജും സജിത്തും ആയിരം ദിവസത്തിലധികം പരോൾ നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
6 പേർക്ക് 500ലധികം ദിവസം പരോൾ ലഭിച്ചപ്പോൾ കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് 60 ദിവസവും പരോൾ ലഭിച്ചു.
കെ.സി രാമചന്ദ്രന് 1081 ദിവസവും, മനോജിന് 1068 ദിവസവും സജിത്തിന് 1078 ദിവസവുമായിരുന്നു ഇക്കാലയളവിൽ പരോൾ ലഭിച്ചത്. ടി.കെ രജീഷിന് 940 ദിവസം, മുഹമ്മദ് ഷാഫി 656 ദിവസം, കിർമാണി മനോജ് 851 ദിവസം.
എം.സി അനൂപ് 900 ദിവസം, ഷിനോജിന് 925, റഫീഖ് 752 ദിവസം എന്നിങ്ങനെയാണ് മറ്റു പ്രതികളുടെ പരോൾ. ഇങ്ങനെ കേസിലെ പ്രതികൾക്കെല്ലാം സർക്കാർ പരോൾ വാരിക്കോരി നൽകിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഡിസംബറിൽ കൊടി സുനിക്ക് 30 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. സുനിയുടെ ‘അമ്മ മനുഷ്യാവകാശ കമ്മീഷനെ ബന്ധപ്പെട്ടതോടെയാണ് പരോൾ ലഭിച്ചത്.
ഇത്രയും ദിവസത്തെ പരോൾ പ്രതികൾക്ക് നൽകിയതിന് ടിപി യുടെ ഭാര്യ കെ.കെ രമ അടക്കം പ്രതിഷേധം അറിയിച്ചിരുന്നു. ജയിലിലും പ്രശ്നക്കാരായിരുന്നിട്ടും ഇവർക്ക് സർക്കാർ ഇഷ്ടാനുസരണം പരോൾ നൽകിയിരിക്കുകയാണ്.
ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജയിലിൽ ഇഷ്ടമുള്ള ബ്ലോക്കും ആഹാരവും മൊബൈൽ ഫോണുമെല്ലാം ലഭിക്കുന്നുണ്ടെന്ന് വ്യാപക പരാതി നേരത്തെതന്നെ ഉയർന്നിരുന്നു.
ആരോപണങ്ങളെ തുടർന്ന് ഇവരെ ജയിൽ മാറ്റിയിട്ടും എല്ലാ സൗകര്യങ്ങളും അവിടെയും തുടർന്നു. അനൂപ്, മനോജ്, സിജിത്ത്, റഫീഖ്, മനോജൻ, കെ.സി.രാമചന്ദ്രൻ, കുഞ്ഞനന്തൻ, ഷാഫി, ഷിനോജ്, രജീഷ്, സുനിൽകുമാർ (കൊടി സുനി) എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ. സിപിഎം നേതാവ് കുഞ്ഞനന്തൻ പരോളിൽ ചികിൽസയിലിരിക്കേ മരിച്ചിരുന്നു.
2018ലാണ് മുഖ്യപ്രതി കൊടി സുനിക്ക് അവസാനമായി പരോൾ ലഭിച്ചത്. പരോളിനിടെ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വയനാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസിൽ സുനി പ്രതിയായിരുന്നു. ജയിലിലും ഒട്ടേറെത്തവണ സുനി പ്രശ്നങ്ങളുണ്ടാക്കി.
പലതവണ ജയിലുകൾ മാറ്റി.പിന്നീട് 2024ഡിസംബറിൽ 60 ദിവസത്തെ പരോൾ കിട്ടി പുറത്തിറങ്ങുകയായിരുന്നു.
പരോളിനിടയിലാണ് കിർമാണി മനോജിനെ ലഹരിപാർട്ടി നടത്തിയതിനു കൊച്ചിയിൽ നിന്നും പിടികൂടിയത്. പരോളിലിറങ്ങി ക്രിമിനൽ കേസുകളിലും ഗൂഢാലോചനയിലും ഉൾപ്പെട്ട സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും പ്രതികൾക്കെല്ലാം പരമാവധി പരോൾ നൽകുകയായിരുന്നു.
കൊടി സുനിക്ക് ഒഴികെ മറ്റുള്ളവർക്കെല്ലാം 2020ൽ അനുവദിച്ച സ്പെഷൽ കൊറോണ അവധി 290 ദിവസം ലഭിച്ചു.
Summary:
The Kerala High Court has rejected the parole request of the sixth accused, Sijith, in the T.P. Chandrasekharan murder case. He had sought parole to attend his child’s rice-feeding ceremony. Sijith is currently serving a life sentence in the case.