കൊച്ചി: ഇലക്ട്രിക് കളിപ്പാട്ട കാര്‍ പ്രവര്‍ത്തിക്കാത്തതിനെ തുടർന്ന് വ്യാപാരിയോട് നല്കാൻ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. കാര്‍ റിപ്പയര്‍ ചെയ്ത് നല്‍കുകയോ അതിന്റെ വില തിരിച്ചു നല്‍കുകയോ വേണം. കൂടാതെ 4000 രൂപ നഷ്ടപരിഹാരവും വ്യാപാരി നൽകണമെന്നുമാണ് കോടതിയുടെ ഉത്തരവ്.
എറണാകുളം വടവുകോട് സ്വദേശി അജേഷ് ശിവന്‍ ആണ് പരാതി നൽകിയത്. ക്രിസ്റ്റല്‍ ഫാഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് 2,049 രൂപയ്ക്ക് തന്റെ കുട്ടിക്കായി വാങ്ങിയ റീചാര്‍ജ് ചെയ്യാവുന്ന കളിപ്പാട്ട കാര്‍ പൂര്‍ണമായും പ്രവര്‍ത്തിച്ചില്ല എന്നായിരുന്നു അജേഷ് ശിവന്റെ പരാതി.
2023 ഡിസംബര്‍ മാസമാണ് പരാതിക്കാരന്‍ ഷോപ്പില്‍ നിന്ന് കളിപ്പാട്ടം വാങ്ങിയത്. എന്നാൽ ഷോപ്പ് ഉടമ നല്‍കിയ നിര്‍ദേശപ്രകാരം മൂന്ന് മണിക്കൂര്‍ റീചാര്‍ജ് ചെയ്‌തെങ്കിലും, കാര്‍ ഉപയോഗിക്കുമ്പോള്‍ അഞ്ചുമിനിറ്റ് ആകുമ്പോള്‍ പ്രവര്‍ത്തനരഹിതമാകും. ഇത് പലതവണ ആവര്‍ത്തിക്കുകയായിരുന്നു.
എന്നാൽ പരാതിക്കാരന്‍ പ്രശ്‌നം ഷോപ്പ് ഉടമയെ അറിയിച്ചെങ്കിലും മോശമായാണ് പ്രതികരിച്ചത്. ഇതോടെ പരാതിക്കാരന്‍ നിയമപരമായ പരിഹാരം തേടി പരാതി നല്‍കുകയായിരുന്നു.
45 ദിവസങ്ങള്‍ക്കകം ടോയ് കാര്‍ ശരിയായി റിപ്പയര്‍ ചെയ്യുകയോ അല്ലെങ്കില്‍ അതിന്റെ വില തിരിച്ചു നല്‍കുകയോ ചെയ്യണം, കൂടാതെ, മന:കേശത്തിനും സേവനത്തിലെ പോരായ്മയ്ക്കും പരിഹാരമായി 3,000/ രൂപയുംകോടതി ചെലവായി 1,000 രൂപയും 45 ദിവസത്തിനകം നല്‍കണമെന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവിടുകയായിരുന്നു.









