കട്ടപ്പന: മാട്ടുപ്പെട്ടിയിൽ ടൂറിസ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ്. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അലക്ഷ്യമായി വാഹനമോടിച്ചതിനും മനപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കേസ് എടുത്തിരിക്കുന്നത്. നാഗർകോവിൽ സ്വദേശി വിനേഷിനെതിരെയാണ് മൂന്നാർ പൊലീസ് കേസെടുത്തിരിക്കുന്നത്.
വിഷ്ണുവിനെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്നു തന്നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. അതേസമയം അപകടത്തിൽ മരിച്ച മൂന്ന് വിദ്യാർഥികളുടെയും മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് തന്നെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പരിക്കേറ്റ് മൂന്നാർ ടാറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എല്ലാവരുടേയും നില തൃപ്തികരമാണ്. ഇവരെ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും.
അതേസമയം സംഭവത്തിൽ പോലീസിനു പിന്നാലെ മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ചത് മൂലമാണ് അപകടം സംഭവിച്ചതെന്നാണ് പൊലീസിൻറെ നിഗമനം. കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച സ്വകാര്യബസാണ് അപകടത്തിൽപെട്ടത്. മൂന്നാറിലെ മാട്ടുപെട്ടിയിൽ വെച്ചാണ് അപകടമുണ്ടായത്. ആദിക, വേണിക, സുതൻ എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. 40 പേരാണ് ബസിലുണ്ടായിരുന്നത്.
നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ ബിഎസ്‍സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ് ഇവർ. ഗുരുതര പരിക്കേറ്റ മൂന്ന് പേരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ 15 പേരുടെ പരിക്ക് ഗുരുതരമല്ല. കേരള രജിസ്ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കുണ്ടള ഡാം സന്ദർശിയ്ക്കാൻ പോകുന്നതിനിടെ ബസ് എക്കോ പോയിൻറ് സമീപം വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.